കണ്ണൂരിനെ വീണ്ടും കുരുതിക്കളമാക്കാനുള്ള ശ്രമങ്ങൾ സിപിഎം നടത്തുകയാണ്. ബിജെപി തലശ്ശേരി മണ്ഡലം ഉപാദ്ധ്യക്ഷൻ കെകെ പ്രേമന് നേരയുള്ള വധഭീഷണിയും അദ്ദേഹത്തിന്‍റെ വീടിനു നേരെയുള്ള അക്രമവും ഇതിന്‍റെ തുടക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പിൽ ആർഎസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്തിനെ രാത്രി വെട്ടിപ്പരിക്കേൽപ്പിച്ചത് ആയുധം താഴെവെക്കാൻ സിപിഎം തയ്യാറല്ലെന്ന പ്രഖ്യാപനമാണ്. സമാധാന യോഗ തീരുമാനങ്ങൾ കാറ്റിൽ പറത്തുന്ന നീക്കമാണിത്. കഴിഞ്ഞ ദിവസമാണ് പ്രേമന്‍റെ വീടിന് മുന്നിൽ ഭീഷണിയോടു കൂടിയ റീത്ത് പ്രത്യക്ഷപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന വാഹനം തകർക്കുകയും വീടിന്‍റെ മുൻവശം കരി ഓയിൽ ഒഴിച്ച് വൃത്തികേടാക്കുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ ഏകപക്ഷീയമായാണ് ഈ രണ്ടു സംഭവങ്ങളും ഉണ്ടായത്. നിരവധി പരിശ്രമങ്ങൾക്ക് ശേഷം പുന:സ്ഥാപിക്കപ്പെട്ട ജില്ലയിലെ സമാധാനം തകർക്കാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിൻമാറണം.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് കണ്ണൂരിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ തടസ്സപ്പെടുത്താൻ സിപിഎം ആസൂത്രിത നീക്കം നടത്തുകയാണ്. ഇത് കോടിക്കണക്കിന് വരുന്ന വിശ്വാസികളോടും കുഞ്ഞുങ്ങളോടുമുള്ള വെല്ലുവിളിയാണ്. ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 40 വർഷമായി കേരളത്തിൽ ശ്രീകൃഷ്ണജയന്തി ബാലദിനമായി ആചരിച്ച് ശോഭായാത്രകൾ നടക്കുന്നുണ്ട്. നാളിതുവരെ യാതൊരു ക്രമസമാധാന പ്രശ്നമോ തടസ്സങ്ങളോ കൂടാതെ സമാധാനപരമായാണ് കക്ഷിരാഷ്ട്രീയ-ജാതിമത പരിഗണനകളില്ലാതെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്. എന്നാൽ 2 വർഷമായി സിപിഎം പ്രവർത്തകർ മനപ്പൂർവ്വം ഇതിന് തടസ്സം സൃഷ്ടിക്കുകയാണ്. ഇത് സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോട് മാത്രമുള്ള അസഹിഷ്ണുത എന്തിനാണെന്ന് സിപിഎം ചിന്തിക്കണം. പിണറായി വിജയൻ അധികാരത്തിലെത്തിയതോടെ സിപിഎം പ്രവർത്തകരുടെ അസഹിഷ്ണുത അതിന്‍റെ പരകോടിയിലെത്തിയിരിക്കുകയാണ്.
സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ സമാധാന യോഗത്തില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം കണ്ണൂരിൽ നടത്തുന്ന സമാന്തര പരിപാടികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നാൽ സിപിഎം ധാർഷ്ട്യത്തിന് ജില്ലാ ഭരണകൂടവും പൊലീസും കുട പിടിയ്ക്കുകയാണ്. ശോഭായാത്രകൾക്ക് അനുമതി നിഷേധിച്ചും മൈക്ക് ഉപയോഗിക്കാൻ അനുവദിക്കാതെയും ശോഭായാത്ര തടസ്സപ്പെടുത്താനാണ് ജില്ലാ അധികൃതരുടെ ശ്രമം. ബാലഗോകുലം മാസങ്ങൾക്ക് മുൻപ് നൽകിയ അപേക്ഷ നിരസിക്കുന്ന പൊലീസ് സിപിഎം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഘോഷയാത്രകൾക്ക് അനുമതി നൽകുകയും ചെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ മിനിറ്റുകളുടെ ഇടവേളയിലാണ് സിപിഎം ഘോഷയാത്രക്ക് അനുമതി നൽകിയിരിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണിത്. ഇതിൽ നിന്ന് പിൻമാറാനുള്ള വിവേകം സിപിഎം നേതൃത്വം കാണിക്കണം. ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും സാംസ്കാരിക നായകരും രംഗത്തുവരണം.