അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിൽ. ഇക്കാര്യത്തിൽ ബോർഡിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ലെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു. അനാവശ്യ വിവാദങ്ങളുണ്ടാക്കാൻ ശ്രമമെന്നായിരുന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.
വിഗ്രഹാരാധനയിൽ വിശ്വസിക്കുന്ന എല്ലാവർക്കും ക്ഷേത്ര പ്രവേശനം അനുവദിക്കും വിധം ചട്ടങ്ങൾ പരിഷ്കരിക്കണമെന്നാണ് അജയ് തറയിലിന്റെ നിലപാട്. 1952 ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവ് പ്രകാരം ഹിന്ദുക്കൾക്കും ഹിന്ദുമതവിശ്വാസികളാണെന്ന് സത്യവാങ്മൂലം നൽകുന്നവർക്കും മാത്രമേ ക്ഷേത്രപ്രവേശനത്തിന് അനുവാദമുള്ളു. എന്നാൽ അഹിന്ദുക്കൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അജയ് തറയിൽ, പഴയ ഉത്തരവ് പരിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ടു.
വിഷയം തന്ത്രിമാരും ക്ഷേത്രോപദേശകസമിതിയും സര്‍ക്കാരും വിവിധ ദേവസ്വം ബോര്‍ഡുകളും ചര്‍ച്ച ചെയ്യണമെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷന്റെ നിലപാട്. അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം തടയുന്ന സാഹചര്യം കേരളത്തിലില്ലെന്ന് ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍ പ്രതികരിച്ചു. പബ്ലിസിറ്റിക്കു വേണ്ടിയുള്ള തന്ത്രങ്ങളാണ് ബോര്‍ഡ് അംഗങ്ങളുടേതെന്ന് മുൻദേവസ്വം മന്ത്രി ജി.സുധാകരൻ ആരോപിച്ചു.