നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ആലുവ സബ് ജയിലിൽ പ്രത്യേക പരിഗണന നൽകിയെന്ന വ്യാജ പരാതിയെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. ആലുവ സ്വദേശി ടി.ജെ. ഗിരീഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.
റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ആലുവ സബ്ജയിലില്‍ പ്രത്യേക പരിഗണന നൽകുന്നുവെന്ന് കാണിച്ചാണ് ഗിരിഷിന്റെ പേരിൽ ജയിൽ ഡിജിപിക്ക് പരാതി ലഭിച്ചത്. ജയില്‍ ഡിജിപിക്കു ലഭിച്ച കത്ത്, തന്റെ അറിവോടെയല്ലെന്ന് ചൂണ്ടിക്കാട്ടി ഗിരീഷ്കുമാര്‍ ആലുവ റൂറൽ എസ്പിയെ സമീപിക്കുകയായിരുന്നു. പരാതി അന്വേഷിച്ച് നടപടിയെടുക്കാൻ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിർദേശം നൽകിയതായി ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ് പറഞ്ഞു.
ജയില്‍ ഡിജിപിക്ക് ലഭിച്ച വ്യാജ പരാതില്‍ ഗിരിഷിന്റെ അമ്മാവന്റെ ഫോൺ നമ്പറാണ് നൽകിയിരുന്നത്. ഈ നമ്പറിൽ മാധ്യമ പ്രവർത്തകർ വിളിച്ചപ്പോഴാണ് പരാതിയുടെ കാര്യം ഗിരീഷ് അറിയുന്നത്.