കൊച്ചി മെട്രോയില്‍ യാത്രചെയ്യുന്ന മദ്യപാനി എന്ന രീതിയില്‍ അങ്കമാലി സ്വദേശിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ കേസ്.
ഭിന്നശേഷി വകുപ്പിന്റെ നിർദേശ പ്രകാരം എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത് . സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം ഭിന്നശേഷിക്കാരനായ എൽദോയുടേതാണെന്ന് മനോരമ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
സംഭവ ദിവസം നെഞ്ചുവേദനയെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അനുജൻ നോമിയെ കാണാൻ ഭാര്യയ്ക്കും മകൻ ബേസിലിനുമൊപ്പം പോയതാണ് എൽദോ. ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന അനുജനെ കണ്ടതോടെ എൽദോയ്ക്കു വിഷമമേറി. അനുജനെ കണ്ടു കരഞ്ഞ എൽദോയെ ബന്ധുക്കൾ നിർബന്ധിച്ചാണു വീട്ടിലേക്കു തിരിച്ചയച്ചത്. 11 മണിയോടെ പാലാരിവട്ടത്ത് എത്തിയപ്പോൾ മകൻ ബേസിലാണു മെട്രോയിൽ കയറണമെന്നു പറഞ്ഞത്.
ബസിൽ നിന്നിറങ്ങിയ എൽദോയും കുടുംബവും ആലുവയിലേക്കു പോകുന്നതിനു മെട്രോയിൽ കയറി. അനുജന്റെ അവസ്ഥ കണ്ടുള്ള വിഷമവും പനിയും എൽദോയെ ക്ഷീണിതനാക്കിയിരുന്നു. മെട്രോയിൽ കയറിയപാടെ സീറ്റിൽ കിടന്നു. എൽദോ സീറ്റിൽ കിടക്കുന്ന ചിത്രവും മദ്യപനാക്കിക്കൊണ്ടുള്ള അടിക്കുറിപ്പും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു .