തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ജനജീവിതത്തെ ബാധിക്കരുതെന്ന് സുപ്രീംകോടതി. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്ന് കോടതി തമിഴ്നാട് സര്‍ക്കാരിനോട് ഉത്തരവിട്ടു. അതേസമയം നീറ്റിനെതിരായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
അനിതയുടെ മരണത്തെതുടര്‍ന്ന് തമിഴ്നാട്ടില്‍ നീറ്റിനെതിരായ പ്രതിഷേധങ്ങള്‍ വ്യാപകമായിരുന്നു. മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് പ്രതിഷേധ സമരങ്ങള്‍ അതിരുവിടുന്നതിനെതിരെ സുപ്രീംകോടതി നിലപാടെടുത്തത്. സമരങ്ങള്‍ അക്രമാസക്തമാകുന്നതിനെയും സാധാരണ ജനജീവിതത്തെ ബാധിക്കുന്നതിനെയും കോടതി വിമര്‍ശിച്ചു.
ബന്ദുപോലുള്ള സമരമാര്‍ഗങ്ങള്‍ കര്‍ശനമായി തടയണം. സമാധാനപരമായി പ്രതിഷേധിക്കാന്‍ പൗരന് ഭരണഘടനാപരമായ അവകാശമുണ്ട്. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അനിതയുടെ മരണം സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ഈമാസം പതിനഞ്ചിനകം കോടതിയെ അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തമിഴ്നാടിനോട് നിര്‍ദേശിച്ചു. കേസ് സെപ്റ്റംബവ്‍ പതിനെട്ടിന് വീണ്ടും പരിഗണിക്കും.
അരിയല്ലൂരിലും തിരുച്ചിറപ്പള്ളിയിലും കോയമ്പത്തൂരിലും സേലത്തും ചെന്നൈയിലുമടക്കം നിരവധി സ്ഥലങ്ങളിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. കോജളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ സമരം തുടരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം ഏറ്റെടുത്തു. തിരുച്ചിറപ്പള്ളിയില്‍ നടത്താനിരുന്ന പ്രതിഷേധ പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചെങ്കിലും പിന്മാറാന്‍ പ്രതിപക്ഷം തയ്യാറായിരുന്നില്ല.കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്്ലിം ലീഗ് നേതാക്കളുമായും നിയമ വിദഗ്ദരുമായും ചര്‍ച്ചചെയ്ത് പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ എം.കെ.സ്റ്റാലിന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നാളെ ചെന്നൈയില്‍ നടത്താനിരുന്ന ടി.ടി.വി.ദിനകരന്‍റെ പ്രതിഷേധ യോഗം റദ്ദാക്കി.