ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങൾക്കെതിരെ യുഎൻ എടുക്കുന്ന നടപടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ചൈന. കൊറിയൻ പെനിസുലയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഉപരോധവും സമ്മർദവുമൊക്കെ പ്രശ്നങ്ങൾ ഒരു പരിധിവരെ അവസാനിപ്പിക്കാനെ സഹായകമാകൂ. ചർച്ചയിലൂടെയും പരസ്പര ആലോചനകളിലൂടെയും മറ്റു കാര്യങ്ങൾ തീരുമാനമാകുകയുള്ളൂവെന്നും ചൈനീസ് വിദേശ്യകാര്യമന്ത്രി വാങ് യി പറഞ്ഞു.
യുഎൻ സുരക്ഷാ കൗൺസിന്റെ തീരുമാനങ്ങൾ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രാലയ വക്താവ് ഗെങ് ഷ്വാങ്, പ്രശ്നങ്ങൾ കൂടിയാലോചനകളിലൂടെയും സംവാദത്തിലൂടെയും പരിഹരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഉത്തരകൊറിയ യുദ്ധം ചോദിച്ചു വാങ്ങുകയാണെന്നു പറഞ്ഞ യുഎസ്, നിലപാടു ശക്തമാക്കാൻ ചൈനയ്ക്കുമേൽ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു.
ഉത്തര കൊറിയ നടത്തുന്നത് സ്വയം പ്രതിരോധമെന്ന് റഷ്യ
നയതന്ത്ര ഇടപെടലുകൾ കൊണ്ടുമാത്രമേ ഉത്തരകൊറിയൻ വിഷയം പരിഹരിക്കപ്പെടൂയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. കിം ജോങ് ഉന്നിനെ സൈനികമായി ഭയപ്പെടുത്താൻ നോക്കുന്നതു തിരിച്ചടിയുണ്ടാക്കും. സ്വയം പ്രതിരോധമെന്ന നിലയ്ക്കാണ് ഉത്തരകൊറിയ ആണവായുധങ്ങളും മിസൈലുകളും പരീക്ഷിക്കുന്നത്. ഇക്കാരണത്താൽ ഈ പരീക്ഷണങ്ങൾ അവർ അവസാനിപ്പിക്കില്ലെന്നും പുടിൻ കൂട്ടിച്ചേർത്തു. കിഴക്കൻ റഷ്യയിലെ വ്ലാഡിവോസ്റ്റോക്കിൽ നടന്ന സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജായെൻ, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ഉത്തര കൊറിയയെ ഭയപ്പെടുത്താൻ പ്രയാസമാണ്. ഇപ്പോൾ നടത്തുന്ന പരീക്ഷണങ്ങൾ മരവിപ്പിച്ചാൽ ഉപരോധങ്ങൾ അവസാനിപ്പിക്കാമെന്ന വാഗ്ദാനം നൽകി ഉത്തര കൊറിയയെ ചർച്ചയിലേക്കു തിരികെ കൊണ്ടുവരണം. ഉത്തരകൊറിയയുടെ മിസൈല്‍ പദ്ധതിയെപ്പറ്റിയുള്ള ആശങ്കകൾ ഒരു ആഗോള ദുരന്തമായി മാറുന്നതിനെക്കുറിച്ചും പുടിൻ മുന്നറിയിപ്പു നൽകി. പ്രശ്നങ്ങൾ വലിയ തോതിലുള്ള ആശങ്കയിലേക്കും പ്രത്യേകിച്ചും വിനാശകരമായ ആയുധങ്ങളുടെ ഉപയോഗത്തിലേക്കും എത്തില്ലെന്നാണ് ഉറച്ച വിശ്വാസമെന്നും പുടിൻ അറിയിച്ചു. 20 കിലോമീറ്ററോളം നീളത്തിൽ റഷ്യ, ഉത്തരകൊറിയയുമായി അതിർത്തി പങ്കിടുന്നുണ്ട്. അതിനാൽ ഉത്തരകൊറിയയുടെ തകർച്ച ചെറിയ തോതിലാണെങ്കിലും റഷ്യയയെയും ബാധിക്കും.
എണ്ണ വിലക്കുമായി യുഎസ്
ഉപരോധങ്ങളുടെമേൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും എണ്ണ, വസ്ത്രവ്യാപാരം തുടങ്ങി ചില മേഖലകളിൽ ഇതുവരെ ഉത്തര കൊറിയയ്ക്കു ഉപരോധമേർപ്പെടുത്തിയിട്ടില്ല. എന്നാൽ എണ്ണയ്ക്കു ഉപരോധം ഏർപ്പെടുത്തണമെന്നാണ് യുഎസിന്റെ ആവശ്യം. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ സ്വത്തുക്കൾ മരവിപ്പിക്കണമെന്നും യാത്രാവിലക്ക് ഏർപ്പെടുത്തണമെന്നുമുള്ള യുഎസിന്റെ കരടു പ്രമേയം രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ടിരുന്നു. അതേസമയം, ഐക്യരാഷ്ട്ര സംഘടനയിൽ പുടിൻ ഈ ആവശ്യത്തെ പിന്തുണയ്ക്കുമോയെന്നു വ്യക്തമല്ല.
‘മരവിപ്പിക്കൽ’ പദ്ധതിയുമായി റഷ്യയും ചൈനയും
യുഎസും ഉത്തരകൊറിയയും പരസ്പരം പ്രകോപിപ്പിച്ചുകൊണ്ടുള്ള കിടമൽസരത്തിന് അന്ത്യം കുറിക്കാൻ ഇരു രാജ്യങ്ങളും ഒരുപോലെ പരസ്പരമുള്ള മൽസരം നിർത്തണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഉത്തര കൊറിയ ആയുധ പദ്ധതി മരവിപ്പിക്കുമ്പോൾ മറുപടിയായി യുഎസും ദക്ഷിണ കൊറിയയും മേഖലയിലെ സൈനികാഭ്യാസം മരവിപ്പിക്കണമെന്നാണു റഷ്യയുടെ ആവശ്യം. ചൈനയും ഈ നിലപാടിനെ പിന്താങ്ങുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇരുവിഭാഗവും ഒത്തുതീർപ്പിലെത്താൻ സമ്മതിക്കുന്നില്ല.