ട്രെയിൻ അപകടങ്ങളെ തുടർന്ന് മുഖംമിനുക്കാൻ വകുപ്പുമന്ത്രിയെ തന്നെ മാറ്റിയിട്ടും അപകടങ്ങളും പാളംതെറ്റലും നിത്യസംഭവങ്ങളാകുന്നു. സുരേഷ് പ്രഭുവിനെ മാറ്റി പുതിയ റെയിൽമന്ത്രിയായി എത്തിയ പീയൂഷ് ഗോയലിനെ വരവേറ്റിരിക്കുന്നത് ഒരു ദിവസം തന്നെ നടന്ന മൂന്നു അപകടങ്ങളാണ്. ഉത്തർപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ട്രെയിനുകൾ പാളം തെറ്റിയത്. മഹാരാഷ്ട്രയിലെ ഖണ്ഡാലയിലുണ്ടായ അപകടമാണ് അവസാനത്തേത്. ഗുഡ്സ് ട്രെയിനിന്റെ രണ്ടു കോച്ചുകളാണു പാളം തെറ്റിയത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
ഡൽഹിയിൽ പാളം തെറ്റിയത് രാജധാനി എക്സ്പ്രസ് പകൽ 11.45നാണ് റാഞ്ചി – ഡൽഹി രാജധാനി എക്സ്പ്രസ് പാളംതെറ്റിയത്. ഡൽഹിയിലെ മിന്റോ ബ്രിഡ്ജിനു സമീപം എൻജിനും പവർകാർ ബോഗിയുമാണ് അപകടത്തിൽപെട്ടത്. ഈ അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അപകടം ഹൗറ – ജബൽപുർ ശക്തികുഞ്ച് എക്സ്പ്രസിന്റെ ഏഴു ബോഗികളാണു പാളംതെറ്റിയത്. സോണഭദ്ര ജില്ലയിലെ ഒബ്രയിൽ രാവിലെ 6.25നാണ് അപകടം. ആർക്കെങ്കിലും പരുക്കേൽക്കുകയോ ആളപായമുണ്ടാകുകയോ ചെയ്തിട്ടില്ല. അതേസമയം, ഉത്തർപ്രദേശിൽ മറ്റൊരു ട്രെയിൻ അപകടം നാട്ടുകാരുടെ ഇടപെടൽ മൂലം ഒഴിവായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ട്രാക്ക് തകരാറിലായതു കണ്ട നാട്ടുകാരൻ വിവരം സ്റ്റേഷനിൽ അറിയിക്കുകയും ട്രെയിൻ പിടിച്ചിടുകയുമായിരുന്നു. കാളിന്ദി എക്സ്പ്രസാണ് അപകടത്തിൽനിന്നു കഷ്ടിച്ചു രക്ഷപെട്ടത്.
ഒരു മാസത്തിനിടെ ഉത്തർ പ്രദേശിൽ നടന്ന മൂന്നാമത്തെ ട്രെയിൻ അപകടമായിരുന്നു ഇത്. ഓഗസ്റ്റ് 19ന് മുസഫർ നഗറിൽ ഉത്കൽ എക്സ്പ്രസ് പാളംതെറ്റി 22 പേരാണു മരിച്ചത്. 150ൽ അധികം പേർക്കു പരുക്കേൽക്കുകയും ചെയ്തു. തൊട്ടുപിന്നാലെ 23ന് ഖിഫായത്ത് എക്സ്പ്രസ് പാളം തെറ്റി നൂറോളം പേർക്കാണ് പരുക്കേറ്റത്.