കേരള സർവകലാശാല ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ബിരുദ പഠനം നിഷേധിക്കുന്നു. പ്രൈവറ്റ് റജിസ്ട്രേഷൻ പുനസ്ഥാപിക്കാൻ ഒരു വർഷം മുൻപ് തീരുമാനിച്ചിട്ടും ഇതുവരെ നടപ്പാക്കിയില്ല. പ്രൈവറ്റ് റജിസ്ട്രേഷനെക്കാളും പത്തിരട്ടി ഫീസ് നൽകി വിദൂരപഠനകേന്ദ്രം വഴി റജിസ്റ്റർ ചെയ്യട്ടെ എന്ന നിലപാടിലാണ് സർവകലാശാല.
ഈ അധ്യയന വർഷം 79,000 വിദ്യാർഥികളാണ് കേരള സർവകലാശാലക്ക് കീഴിലെ കോളജുകളിൽ ഡിഗ്രിക്ക് അപേക്ഷിച്ചത്. ആകെ ഉള്ള സീറ്റുകളാകട്ടെ 30,350ഉും, അതായത് അപേക്ഷകരിൽ 60 ശതമാനത്തോളം പേർക്ക് പഠിക്കാൻ അവസരം ഇല്ല. ഇവർക്ക് ഉന്നതപഠനത്തിന്റെ വഴിയാണ് പ്രൈവറ്റ് റജിസ്ട്രേഷൻ. ഇതാണ് കേരള സര്‍വകലാശാലയുടെ പിടിവാശികാരണം നഷ്ടപ്പെട്ട് പോകുന്നത്. പ്രൈവറ്റ് റജിസ്ട്രേഷൻവേണ്ട, വിദൂരപഠനകേന്ദ്രം വഴിയുള്ള പഠനം അനുവദിച്ചാൽ മതി എന്ന തീരുമാനമായിരുന്നു കേരള സർവകലാശാല വിസിയുടെയും അധികൃതരും കൈക്കൊണ്ടത്.
ഇതിനെ എതിർത്ത സിൻഡി്കകേറ്റ് പ്രൈവറ്റ് റജിസ്ട്രേഷൻ അനുവദിക്കണമെന്ന ശക്തമായ അഭിപ്രായം മുന്നോട്ട്വെച്ചു. അനുകൂലമായ തീരുമാനം സിൻഡിക്കേറ്റ് കൈക്കൊണ്ട് വർഷം ഒന്നുകഴിഞ്ഞിട്ടും സർവകലാശാല അനങ്ങാപ്പാറ നയത്തിലാണ്. സർവകലാശാലയുടെ തീരുമാനത്തിന് പിന്നിൽ ലാഭേഛ മാത്രമാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. 13,000 രൂപയാണ് വിദൂരപഠന കേന്ദ്രത്തിലെ പ്രതിവർഷ ഫീസ്. പ്രൈവറ്റ് റജിസ്ട്രേഷനാകട്ടെ 1000 മുതൽ 1500 വരെയും. ഇതോടെ പണമുള്ളവർക്ക് മാത്രമായി ബിരുദപഠനം ചുരുങ്ങുകയാണ്.