മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനുപിന്നിലെ ഗൂഢാലോചന മുഴുവന്‍ പുറത്തുകൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടക സര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പിണറായി പറഞ്ഞു.
ബെംഗളൂരുവിലെ വസതിയില്‍ ഇന്നലെ രാത്രി വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്റെ കൊലപാതകം ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്ന് സി.പി.എഎമ്മും, സത്യത്തെ ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. പിണറായി വിജയനും രമേശ് ചെന്നിത്തലയും നടുക്കം രേഖപ്പെടുത്തി. കൊലപാതകം കര്‍ണാടക സര്‍ക്കാരിന്റെ വീഴ്ചയെന്ന് ബി.ജെ.പി.നേതാക്കളും പ്രതികരിച്ചു. കൊലപാതകത്തെ തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
ഗൗരി ലങ്കേഷിന്റെ കൊലപാതകം ആസൂത്രിതമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി. അന്വേഷണം തുടങ്ങിയെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കി. കൊലപാതകത്തെക്കുറിച്ച് സിബിെഎ അന്വേഷണം ആവശ്യപ്പെട്ട് ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് രംഗത്തെത്തി. ദിവസങ്ങള്‍ക്കു മുമ്പ് കര്‍ണാടക ഡി.ജി.പി ആര്‍.കെ.ദത്തയുമായി കൂടിക്കാഴ്ചയ്ക്ക് ഗൗരി ലങ്കേഷ് അനുമതി തേടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഡി.ജി.പി സമയം അനുവദിച്ചിരുന്നെങ്കിലും ഇവര്‍ എത്തിയിരുന്നില്ല.
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ കർണാടകയിൽ എങ്ങും പ്രതിഷേധം. മാധ്യമ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും പ്രതിഷേധപ്രകടനങ്ങൾ നടത്തും. ബെംഗളൂരു, മംഗളുരു, ധാർവാഡ് എന്നിവിടങ്ങളിലാണ് കർണാടകയിൽ കൂട്ടായ്മകൾ നിശ്ചയിച്ചിട്ടുള്ളത്. രണ്ടുകൊല്ലം മുൻപ് സാമാന രീതിയിൽ കൊലചെയ്യപ്പെട്ട കന്നഡ പുരോഗമന സാഹിത്യകാരൻ എം.എം.കൽബുർഗിയുടെ ധാർവാഡിലെ വസതിയിലും അനുശോചനയോഗം ചേരും. അതേസമയം ബിജെപി യുടെ മംഗളുരു ചലോ റാലിയോടനുബന്ധിച്ചു കർണാടകയിലെ വിവിധ ഇടങ്ങളിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. കനത്ത പോലീസ് കാവലിലാണ് കർണാടക.