പിതാവിന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി നടൻ ദിലീപ് ആലുവയിലെ വീട്ടിലെത്തി. ദിലീപിന്റെ അമ്മ, ഭാര്യ കാവ്യ മാധവൻ, മകൾ മീനാക്ഷി തുടങ്ങി ബന്ധുക്കളെല്ലാവരും തന്നെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി വീട്ടിലെത്തിയിരുന്നു. രാവിലെ ദിലീപിനെ ജയിലിൽനിന്നു പുറത്തിറക്കുന്നതു കാണുന്നതിനായി വൻ ജനക്കൂട്ടമാണ് ജയിലിനു പുറത്ത് ഒത്തുകൂടിയിരുന്നത്. വീടിനു പുറത്തും വലിയ ജനക്കൂട്ടമുണ്ടായിരുന്നു.
പൊലീസ് അകമ്പടിയോടെയായിരിക്കും ദിലീപ് രണ്ടുമണിക്കൂര്‍ ചടങ്ങില്‍ പങ്കെടുക്കുക. രാവിലെ എട്ടു മുതൽ പത്തുവരെയാണ് ദിലീപിന് അങ്കമാലി മജിസ്ട്രേട്ട് കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്. പൊലീസ് അകമ്പടിയോടെ ചടങ്ങിൽ പങ്കെടുക്കാനാണ് അനുമതി. കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജയിലിന് പുറത്തിറങ്ങുമ്പോൾ സംസാരിക്കില്ലെന്നും ദിലീപ് കോടതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട് .
മൊബൈൽ ഫോൺ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളോടെയാണു ജാമ്യം ലഭിക്കാതെതന്നെ ദിലീപ് പുറത്തിറങ്ങിയത്
റിമാൻഡിൽ കഴിയുന്ന പ്രതിയായ ദിലീപിന് അനുകൂലമായി ഫാൻസ് അസോസിയേഷൻ അംഗങ്ങൾ പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നു പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ആലുവ മണപ്പുറത്തും ഇന്നലെ രഹസ്യ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഒരു തവണ മജിസ്ട്രേട്ട് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു.