ആലപ്പുഴ തുറവൂരില്‍ ഇടഞ്ഞ ആനയെ മയക്കുവെടിവച്ച് തളച്ചു. ആനയെ ഇന്ന് ഇവിടെ നിന്ന് കൊണ്ടുപോകില്ല. വനപാലകരുടെയും ഡോക്ടര്‍മാരുടെയും നിര്‍ദേശമനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.
പതിനേഴു മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ചതുപ്പിൽ നിന്ന് ആനയെ കരയിലെത്തിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മുല്ലയ്ക്കല്‍ ബാലകൃഷ്ണനെന്ന ആനയാണ് ചതുപ്പിൽപ്പെട്ടത്. ഒരു ദിവസം മുഴുവൻ ചതുപ്പിൽ കഴിഞ്ഞ ആന തീർത്തും അവശ നിലയിലാണ്. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് ആന ചതുപ്പിനുള്ളിൽ കുടുങ്ങിയത്.
കരയ്ക്കു കയറിയശേഷം വീണ്ടും ഇടഞ്ഞ ആന സമീപത്തെ വീടു തകർത്തു. തുടർന്ന് ആനയെ മയക്കുവെടി വച്ച് തളച്ചു. ചൊവ്വാഴ്ച പുലർച്ചെ തൃക്കാക്കര അമ്പലത്തിലെ ഉല്‍സവത്തിനുശേഷം ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലേക്ക് ലോറിയിൽ കൊണ്ടുപോകും വഴി തുറവൂരിലെത്തിയപ്പോള്‍ ആന ഇറങ്ങി ഓടുകയായിരുന്നു. ആറുകിലോമീറ്ററോളം ദൂരം ഓടിയ ആന വളമംഗലം അനന്തന്‍കരിയില്‍ ചതുപ്പില്‍ താഴ്ന്നുപോകുകയായിരുന്നു. ഓടുന്ന വഴിക്ക് ഒരു വീടിന്റെ മതിലും ഒാട്ടോറിക്ഷയും ആന തകര്‍ത്തിരുന്നു.
ക്രെയിൻ പോലുള്ള സംവിധാനങ്ങൾ എത്തിക്കാൻ യാതൊരു നിർവാഹവുമില്ലാത്ത മേഖലയിൽ, നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനത്തിനു തുടക്കമിട്ടത്. പലതവണ മുന്‍കാലുകള്‍ ഉയര്‍ത്തി സമീപത്തെ തിട്ടയില്‍ ചവിട്ടി കയറാന്‍ ശ്രമിച്ചെങ്കിലും മണ്ണിടിഞ്ഞതോടെ ആന വീണ്ടും ചതുപ്പിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് കയറു കെട്ടി വലിച്ച് ആനയെ കരയ്ക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഉച്ചയോടെ എലിഫന്റ് റെസ്ക്യൂ ടീം എത്തിച്ച വലിയ ബെല്‍റ്റുകളും ചങ്ങലകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ആനയുടെ ശരീരത്തിന്റെ പകുതിഭാഗം മണല്‍തിട്ടയിലേക്കു കയറ്റിയിരുന്നു. കടല്‍മണൽ കൊണ്ടുവന്ന് തിട്ട ബലപ്പെടുത്തി ആനയുടെ മുന്‍കാലുകളും തലയും സുരക്ഷിതമാക്കി. അവശനായ ആനയ്ക്ക് മരുന്നും ഗ്ലൂക്കോസും ഇടയ്ക്ക് നല്‍കി. അപ്പോഴും ചതുപ്പില്‍ താഴ്ന്ന പിന്‍കാലുകള്‍ ചലിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 17 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ രാത്രി എട്ടു മണിയോടെ ആനയെ കരയ്ക്കു കയറ്റുകയായിരുന്നു.