നടിയെ ആക്രമിച്ച കേസിൽ രണ്ടുമാസമായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ആലുവയിലെ വീട്ടിലെത്തി. അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാനായി രണ്ടുമണിക്കൂര്‍ നേരത്തേക്കാണ് ദിലീപ് വീട്ടിലെത്തിയത്. എട്ടുമണിക്ക് തന്നെ ദിലീപിനെ ജയിലില്‍ നിന്ന് പുറത്തിറക്കി. കനത്തസുരക്ഷാ സന്നാഹത്തിലാണ് വീട്ടിലെത്തിച്ചത്.
ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ മൂന്ന് സി.ഐമാരുടെയും നാല് എസ്.ഐമാരുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുരക്ഷയ്ക്കായുണ്ടായത്. ജയിലിൽ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് അഞ്ചുമിനിട്ടുകൊണ്ട് സംഘമെത്തി. വീട്ടില്‍ ആലുവ പുഴയോട് ചേര്‍ന്ന ഭാഗത്താണ് ശ്രാദ്ധച്ചടങ്ങുകള്‍ നടന്നത്. അച്ഛന് ബലിയിട്ട് ദിലീപ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. സഹോദരങ്ങളും മകള്‍ മീനാക്ഷിയും ചടങ്ങുകളില്‍ പങ്കെടുത്തു. കാവ്യമാധവനും ഉറ്റബന്ധുക്കളും ആലുവയിലെ വീട്ടിലുണ്ടായിരുന്നു. ദിലീപ് കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിച്ചു. വീട്ടില്‍ മധുരവിതരണവും നടന്നു. തുടർന്ന് പത്തു മണിയോടെ ആലുവ സബ് ജയിലിൽ മടങ്ങിയെത്തി.
ഫാൻസ് അസോസിയേഷൻ അംഗങ്ങൾ പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നു പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ദിലീപ് പുറത്തെത്തുന്നത് കാണുന്നതിനായി വലിയ ജനക്കൂട്ടമാണെത്തിയിരുന്നത്. വീടിനു പുറത്തും ജയിലിലും വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. എന്നാൽ തെളിവെടുപ്പിന് പുറത്തിറക്കിയപ്പോഴത്തെ പോലെ കൂക്കിവിളികളൊന്നും ഇന്നുണ്ടായില്ല. മൊബൈൽ ഫോൺ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടു വച്ചിരുന്നു. കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഒരു തവണ മജിസ്ട്രേട്ട് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു.