തിരൂർ ബിപിൻ വധക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട ആലത്തിയൂർ സ്വദേശി സാബിനൂർ, ഗൂഢാലോചനയിൽ പങ്കെടുത്ത തിരൂർ സ്വദേശി സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ദിവസത്തിനകം മറ്റ് പ്രതികൾ കൂടി പിടിയിലാകുമെന്ന് പൊലിസ് പറഞ്ഞു.
ബിപിനെ വധിക്കാൻ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘത്തിലെ ഒരാളാണ് അറസ്റ്റിലായ സാബിനൂർ. കേസിലെ രണ്ടാം പ്രതിയാണ്. വധശ്രമം ഉൾപ്പടെ എട്ട് കേസുകളിലെ പ്രതിയാണ് ഇയാൾ. ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ സിദ്ദിഖ് കേസിലെ ഒമ്പതാം പ്രതിയാണ്.
ഗൂഢാലോചന കുറ്റത്തിന് നേരത്തെ രണ്ടു പേർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. എടപ്പാൾ. പൊന്നാനി, നരിപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ വച്ചാണ് പ്രതികൾ ഗൂഢാലോചന നടത്തിയത് കഴിഞ്ഞ മാസം 24 നാണ് തിരൂർ ബി.പി അങ്ങാടി പുളിച്ചോട്ടിൽ റോഡരികിൽ കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതി ബിപിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.ഫൈസൽ വധത്തിലെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നില്ലെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.