ചികില്‍സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് തമിഴ്നാട്ടുകാരന്‍ മുരുകന്‍ മരിച്ച കേസില്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് മുക്കിയ ആരോഗ്യവകുപ്പ് പൊലീസ് നടപടികള്‍ വഴിമുട്ടിക്കുന്നു. ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും വീഴ്ച കണ്ടെത്തിയ പൊലീസിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ തടയുകയാണ് ലക്ഷ്യം. കമ്മീഷണറും സിഐയും ഡിജിപിയും കത്ത് നൽകിയിട്ടും ആരോഗ്യവകുപ്പിന് അനക്കമില്ല. മുരുകന്‍ മരിച്ചിട്ട് വ്യാഴാഴ്ച ഒരുമാസം തികയുകയാണ്.
കഴിഞ്ഞ മാസം ഏഴാം തീയതി രാവിലെ ആറുമണിക്കാണ് റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുരുകൻ മരണത്തിന് കീഴടങ്ങുന്നത്. മരുകന്റെ മരണത്തെപ്പറ്റിയുള്ള പൊലീസ് അന്വേഷണം അവസാന ഘട്ടമെത്തിയപ്പോഴാണ് ആരോഗ്യവകുപ്പിന്റെ നിസഹകരണം. ആശുപത്രികളുടെ വീഴ്ചകളെ പറ്റി ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.എൽ. സരിത 20 ദിവസം മുൻപ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയെങ്കിലും ആ റിപ്പോർട്ട് അജ്ഞാതമായി തുടരുകയാണ്. വിദഗ്ധ സമിതി റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേ പൊലീസിന് കേസിൽ അന്തിമനിഗമനത്തിലേക്ക് എത്താൻ പറ്റൂ.
അന്വേഷണചുമതലയുള്ള കൊട്ടിയം സി.ഐയും കൊല്ലം കമ്മീഷ്ണറും ഇതിനായി രണ്ടു തവണം ആരോഗ്യവകുപ്പിനെ സമീപിച്ചെങ്കിലും റിപ്പോർട്ട് നൽകാനോ മറുപടി നൽകാനോ തയാറായിട്ടില്ല. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബഹ്റ തന്നെ ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരിക്കെയാണ്. ആശുപത്രികളുടെ മേധാവികളെയും ഡോക്ടർമാരേയും പൊലീസ് ചോദ്യം ചെയ്തു മൊഴികളെല്ലാം രേഖപ്പെടുത്തിക്കഴിഞ്ഞു. മുരുകന് ചികിൽസ നിഷേധിച്ചതിന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഉൾപ്പടെ നിരത്തിയ വാദങ്ങൾ ശരിയല്ലെന്നാണ് പൊലീസ് കണ്ടെത്തൽ.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെൻിലേറ്റർ ഉണ്ടായിരുന്നുവെന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് ലഭിക്കാതെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളെപ്പറ്റി ആലോചിക്കാൻ പൊലീസിനാകില്ല. ചികിൽസ വീഴ്ചക്ക് മുഖ്യമന്ത്രി നിയമസഭയിൽ മാപ്പുപറയുകയും പത്തുലക്ഷം രൂപ ധനസഹായം നൽകുകയും ചെയ്ത കേസിലാണ് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുന്നതിന് ആരോഗ്യവകുപ്പ് തടസം നിൽക്കുന്നത്.