മലപ്പുറം ∙ ഇന്ത്യയിലെ രോഹിന്‍ഗ്യ അഭയാർഥികളെ നാടുകടത്താനുള്ള കേന്ദ്രസർക്കാർ നീക്കം മനുഷ്യത്വവിരുദ്ധമെന്ന് മുസ്‌ലിം ലീഗ്. തിരിച്ചയയ്ക്കാനുള്ള നീക്കത്തിനെതിരെ അഭയാർഥികൾ നൽകിയ ഹർജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് ലീഗ് പരാതി നൽകിയതായും പാർട്ടി ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എംപി അറിയിച്ചു.
സ്വന്തം രാജ്യമായ മ്യാൻമറിൽ വംശീയ ഉൻമൂലനം നേരിടുന്ന റോഹിൻഗ്യകളെ അങ്ങോട്ടുതന്നെ തിരിച്ചയയ്ക്കുമെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. കൂട്ടക്കൊലയ്ക്കെതിരെ ലോകരാജ്യങ്ങൾ രംഗത്തുവരുമ്പോഴാണ് ഇന്ത്യയുടെ നിഷേധാത്മക പ്രതികരണം. ഐക്യരാഷ്ട്രസംഘടനയുമായുള്ള കരാർ അനുസരിച്ച് അഭയാർഥികളെ സംരക്ഷിക്കാൻ ഇന്ത്യക്ക് ബാധ്യതയുണ്ട്. ഇന്ത്യയിലുള്ള 40,000 അഭയാർഥികളിൽ ഭൂരിഭാഗം പേരും യുഎൻസിഎച്ച്ആറിന്റെ അഭയാർഥി കാർഡുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.