തീവ്ര ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമർശകയായ മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയിൽ വച്ചാണ് കൊലപാതകം നടന്നത്. രാത്രി എട്ടു മണിയോടെ ഇവരുടെ വസതിയിലേക്ക് ബൈക്കിലെത്തിയ നാലംഗ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. വീടിന്റെ വരാന്തയിലാണ് മൃതദേഹം കിടന്നിരുന്നത്.
കൊലപാതകം ആസൂത്രിതമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു. കലബുറഗിയുടേതിന് സമാനമായ കൊലപാതകമാണിത് .
കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നൽകി. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെത്തുടർന്ന് ബെംഗളൂരുവില്‍ സുരക്ഷ ശക്തമാക്കി. ബെംഗളൂരു നഗരത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം നടന്നു.
ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ഗൗരി ലങ്കേ·ഷിന്റെ കൊലപാതകത്തില്‍ അപലപിച്ച് സിപിഎം കേന്ദ്രനേതൃത്വവും രംഗത്തെത്തി. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്ന് സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടു. സത്യത്തെ ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നടുക്കം രേഖപ്പെടുത്തി . കര്‍ണാടക സര്‍ക്കാരിന്റെ വീഴ്ചയെന്ന് ബി.ജെ.പി.നേതാക്കള്‍ ആരോപിച്ചു.
‘ലങ്കേഷ് പത്രിക’യുടെ എഡിറ്ററും കർണാടകയിലെ വിവിധ മാധ്യമങ്ങളിൽ കോളമെഴുത്തുകാരിയുമായിരുന്നു ഗൗരി ലങ്കേഷ്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.ലങ്കേഷിന്റെ മകളാണ്. സാമൂഹ്യപ്രവർത്തക കൂടിയായിരുന്ന ഗൗരി ലങ്കേഷ്, മാവോയിസ്റ്റുകൾക്കിടയിലും പ്രവർത്തിച്ചിരുന്നു. ആർഎസ്എസ്സിനും ബിജെപിക്കും എതിരെ ഒട്ടേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറെ വിവാദം സൃഷ്ടിച്ച കൽബുർഗി വധക്കേസുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ സജീവ പങ്കാളിയായിരുന്നു.
ലങ്കേഷ് പത്രികയിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിന്റെ പേരിൽ ബിജെപി നേതാക്കൾ നൽകിയ അപകീർത്തിക്കേസിൽ ഇവർ അടുത്തിടെ ശിക്ഷിക്കപ്പെട്ടിരുന്നു. ആറു മാസം തടവും 10,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. തുടർന്ന് മേൽക്കോടതിയെ സമീപിച്ച ഗൗരി ലങ്കേഷിന് അവിടെനിന്ന് ജാമ്യം ലഭിച്ചു.
കർണാടകയിൽനിന്നുള്ള ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു ബിജെപി നേതാവും നൽകിയ പരാതിയിലായിരുന്നു ഇത്. 2008 ജനുവരി 23ന് ‘ലങ്കേഷ് പത്രിക’യിൽ പ്രസിദ്ധീകരിച്ച വാർത്തയിലെ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് ബിജെപി നേതാക്കൾ ഇവർക്കെതിരെ കേസ് ഫയൽ ചെയ്തത്.