ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിലൂടെ ലോകത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണി ഉയർത്തിയിരിക്കുന്ന ഉത്തരകൊറിയയ്ക്ക് എതിരെ സാധ്യമായ ഏറ്റവും കടുത്ത നടപടി സ്വീകരിക്കണമെന്ന് യുഎൻ രക്ഷാസമിതിയിൽ യുഎസിന്റെ ആവശ്യം. ന്യൂയോർക്കിൽ ചേർന്ന അടിയന്തര യുഎൻ രക്ഷാസമിതി യോഗത്തിൽ യുഎസ് പ്രതിനിധി നിക്കി ഹാലെയാണ് കർശന നടപടി കൂടിയേ തീരൂവെന്ന് വാദിച്ചത്.
നയതന്ത്രതലത്തിൽ ഉത്തരകൊറിയയെ കൈകാര്യം ചെയ്യാനുള്ള ശ്രമം ഇനിയും തുടരുന്നതിൽ അർഥമില്ലെന്ന് നിക്കി ഹാലെ ചൂണ്ടിക്കാട്ടി. പ്രശ്നം പരിഹരിക്കുന്ന കാര്യത്തിൽ സമയം അതിക്രമിച്ചു കഴിഞ്ഞു. ഇനിയും കാത്തിരിക്കാൻ യുഎസിന് സാധ്യമല്ല. അവർ (ഉത്തരകൊറിയ) യുദ്ധം ഇരന്നുവാങ്ങുകയാണ്. യുഎസ് യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ ഞങ്ങളുടെ ക്ഷമയ്ക്കും അതിരുണ്ട്. എന്നോർക്കണം. ഉത്തരകൊറിയ എല്ലാ അതിരും ലംഘിച്ചിരിക്കുകയാണ്. ലോക സമാധാനത്തിനു ഭീഷണിയായ ഉത്തരകൊറിയയ്ക്കും കിം ജോങ് ഉന്നിനുമെതിരെ കടുത്ത നടപടി തന്നെ വേണം– രക്ഷാസമിതിയിൽ നിക്കി ആവശ്യപ്പെട്ടു.
ഉത്തരകൊറിയയുടെ ആണവ പദ്ധതികളെ പിന്തുണയ്ക്കുകയും അവർക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്കെതിരെയും നിക്കി ഹാലെ രംഗത്തെത്തി. ഉത്തരകൊറിയയുടെ ഏറ്റവും അടുത്ത സുഹൃത്തും വ്യാപാര പങ്കാളിയുമായ ചൈനയെ ലക്ഷ്യമിട്ടായിരുന്നു ഹാലെയുടെ വിമർശനം. ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിനു പിന്നാലെ ഉത്തരകൊറിയ വീണ്ടും പുതിയ പരീക്ഷണങ്ങൾക്കു കോപ്പുകൂട്ടുകയാണെന്നും നിക്കി ഹാലെ രക്ഷാസമിതിയിൽ മുന്നറിയിപ്പു നൽകി.
സമാധാനത്തിലേക്കു മടങ്ങിവന്ന കൊറിയൻ മുനമ്പിൽ വീണ്ടും ഭീതി പരത്തിയാണ് ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയത്. ഇതുവരെ നടത്തിയതിൽവച്ച് ഏറ്റവും ശക്തമായ ആണവപരീക്ഷണമായിരുന്നു ഇത്. അവരുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം മേഖലയിൽ 6.3 തീവ്രതയുളള വലിയ ഭൂചലനത്തിനും കാരണമായിരുന്നു. ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് ബോംബർ വിമാനങ്ങൾ വർഷിച്ച ‘ലിറ്റിൽ ബോയ്’ അണുബോംബിന്റെ എട്ടിരട്ടി സംഹാരശേഷിയുള്ളതായിരുന്നു ഈ ബോംബ്. ഇത് ആറാം തവണയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നത്.