റോഹിൻഗ്യ മുസ്‌ലിം അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയയ്ക്കുന്ന വിഷയത്തിൽ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടു വിശദീകരണം തേടി. ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തോടു വിശദകരണം തേടിയത്. തങ്ങളെ മ്യാൻമറിലേക്കു തിരിച്ചയക്കാനുള്ള നീക്കം ഇന്ത്യൻ ഭരണഘടനയ്ക്കും യുഎൻ പ്രമേയങ്ങൾക്കും വിരുദ്ധമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് റോഹിൻഗ്യ മുസ്‍ലിംകൾ സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ത്യന്‍ ഭരണഘടനയും വിവിധ ഐക്യരാഷ്ട്ര സംഘടനാ പ്രമേയങ്ങളും അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഹർജിയിൽ അവർ ചൂണ്ടിക്കാട്ടി.
ഹർജി പരിഗണിച്ച ബെഞ്ച്, വിഷയത്തിൽ വിശദീകരണമറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ചയ്ക്കു മുൻപ് വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. നേരത്തെ, കേന്ദ്ര മനുഷ്യാവകാശ കമ്മിഷനും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനോടു വിശദീകരണം തേടിയിരുന്നു. മ്യാൻമറിൽ പൗരത്വം നിഷേധിക്കപ്പെട്ട അവസ്ഥയിൽ 11 ലക്ഷം റോഹിൻഗ്യ മുസ്‌ലിംകളാണുള്ളത്. ബുദ്ധമത ഭൂരിപക്ഷ രാജ്യമായ മ്യാൻമറിലേക്കു നുഴഞ്ഞുകയറിയ ബംഗ്ലദേശികളായ റോഹിൻഗ്യകളെ പൗരത്വം നൽകി രാജ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.
വംശീയാക്രമണം രൂക്ഷമായതോടെ മ്യാൻമറിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽനിന്നു പതിനായിരക്കണക്കിനു രോഹിൻഗ്യ വംശജർ ബംഗ്ലദേശിലേക്കു പലായനം ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25നുശേഷം മാത്രം ബംഗ്ലദേശിലെത്തിയ അഭയാർഥികളുടെ എണ്ണം 73,000 കവിഞ്ഞതായി ഐക്യരാഷ്ട്രസംഘടന അഭയാർഥി വിഭാഗം വക്താവ് അറിയിച്ചു. ശനിയാഴ്ച മാത്രം 20,000 പേർ ബംഗ്ലദേശിലെത്തിയതായാണു കണക്ക്. അൻപതോളം പേർ വെടിയേറ്റ പരുക്കുകളോടെ എത്തിയതായും യുഎൻ അധികൃതർ അറിയിച്ചു. അതിനിടെയാണ് ഇന്ത്യയിലെ റോഹിൻഗ്യ വംശജയെ മ്യാൻമറിലേക്കു തിരിച്ചയയ്ക്കാനുള്ള നീക്കമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
മ്യാൻമറിൽ റോഹിൻഗ്യ മുസ്‍ലിംകൾ നേരിടുന്ന വംശീയ പീഡനങ്ങൾക്കെതിരെ യുഎന്നും ഫ്രാൻസിസ് മാർപാപ്പയും ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. റോഹിൻഗ്യ ഗ്രാമങ്ങളിൽ മ്യാൻമർ സൈന്യം നടത്തിയ റെയ്‌ഡിനിടെ ക്രൂരപീഡനങ്ങളും കൊലപാതകങ്ങളും അടക്കം വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി യുഎൻ കണ്ടെത്തിയിരുന്നു. കുട്ടികളെ കുത്തിക്കൊലപ്പെടുത്തുകയും അമ്മമാരെ മാനഭംഗപ്പെടുത്തുകയും വീടുകൾ തീയിട്ടുനശിപ്പിക്കുകയും ചെയ്തതായി ദൃക്സാക്ഷി മൊഴികളുണ്ട്.
2012ൽ ബുദ്ധമത വിഭാഗക്കാരുമായുള്ള സംഘർഷത്തെത്തുടർന്ന് 1,40,000 റോഹിൻഗ്യകൾ നാടുവിട്ടോടിയിരുന്നു. ഇവരിൽ ഏറിയ പങ്കും ബംഗ്ലദേശിൽ ആണ് എത്തിച്ചേർന്നത്. ചെറിയൊരു വിഭാഗം ഇന്ത്യയിലുമെത്തി. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഈ വിഭാഗത്തിൽപ്പെട്ട 16,000 പേരുണ്ട്. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40,000 റോഹിൻഗ്യ മുസ്‌ലിംകൾ ഉണ്ടെന്നും പറയപ്പെടുന്നു. കേരളം, ഡൽഹി, ഹൈദരാബാദ്, കശ്മീർ, ജയ്പുർ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇവരുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരത്തിലേറെ റോഹിൻഗ്യൻ അഭയാർഥികൾ കൊൽക്കത്തയിലെ മ്യാൻമർ കോൺസൽ ജനറൽ ഓഫിസിനു മുന്നിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.