തമിഴ്നാട്ടിൽ നിന്ന് രാസവസ്തുക്കൾ ചേർത്ത പാൽ കേരളത്തിലേക്ക് ഒഴുകിയിട്ടും നിയമനടപടികൾ പ്രഹസനമാകുന്നു. ചെക്പോസ്റ്റുകളിലെ ക്ഷീരവകുപ്പിന്റെ ലാബുകളിൽ പാൽ പരിശോധിക്കുന്നുണ്ടെങ്കിലും , പാലിൽ മായം ചേർക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഭക്ഷ്യസുരക്ഷാവിഭാഗത്തിന് മാത്രമാണ് അധികാരം. ക്ഷീരവകുപ്പിന്റെ ലാബ് റിപ്പോർട്ടും ഭക്ഷ്യസുരക്ഷാവിഭാഗത്തിന് സ്വീകാര്യമല്ല.
പാലക്കാട് മീനാക്ഷിപുരം ചെക്പോസ്റ്റിൽ കഴിഞ്ഞ 29 ന് TN 28 BB 2788 എന്ന ലോറിയിലുണ്ടായിരുന്ന 5500 ലീറ്റർ പാൽ പരിശോധിച്ചപ്പോൾ ആരോഗ്യത്തിന് ഹാനീകരമായ രണ്ട് രാസവസ്തുക്കൾ കണ്ടെത്തി. മലബാർ മിൽക്ക് എന്ന പേരിലുളള കവർ പാലിൽ , ദഹനേന്ദ്രിയങ്ങൾക്ക് ദോഷമുണ്ടാക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ് , ഉദരരോഗങ്ങൾക്ക് കാരണമാകുന്ന കാർബണേറ്റുമുണ്ടെന്നാണ് ക്ഷീരവകുപ്പിന്റെ ലാബ് റിപ്പോർട്ട്. എന്നിട്ടും പാലുമായെത്തിയ വണ്ടി തമിഴ്നാട്ടിലേക്ക് തിരിച്ചുവിട്ടെന്ന് അവകാശപ്പെട്ടതല്ലാതെ ഒന്നുമുണ്ടായില്ല. രണ്ടാംതീയതി ഇരുപതിനായിരം ലീറ്റർ പാലുമായെത്തിയ മറ്റൊരു ടാങ്കർ ലോറി പരിശോധിച്ചപ്പോൾ പാലിൽ കാർബണേറ്റിന്റെ സാന്നിധ്യം.
പാലിൽ മായം േചർക്കുന്നവരെ നിയമനടപടികൾക്ക് വിധേയമാക്കുന്നത് ഭക്ഷ്യസുരക്ഷാവിഭാഗമാണ്. എന്നാൽ ക്ഷീരവകുപ്പിന്റെ പരിശോധന ഫലം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് സ്വീകാര്യവുമല്ല. രണ്ട് സർക്കാർ വകുപ്പുകൾ തമ്മിലുളള അധികാര പ്രശ്നവും നിയമത്തിലെ പഴുതുകളുമാണ് പാൽ പരിശോധന പ്രഹസനമാക്കുന്നത്. പാൽ പരിശോധിക്കാൻ ഒരുവകുപ്പ്. നടപടിയെടുക്കാൻ മറ്റൊരു വകുപ്പും. പാലിൽ വെളളം ചേർക്കുന്നതിന് തുല്യമാണ് ഇൗ സർക്കാർ നയം.