സൈനിക നടപടിയുണ്ടാകുമെന്ന അമേരിക്കയുടെ മുന്നറിയിപ്പും ഫലം കാണുന്നില്ല. ആണവപരീക്ഷണത്തിനു പിന്നാലെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളുമായി ഉത്തര കൊറിയ മുന്നോട്ട്. ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടന്ന മേഖല ലക്ഷ്യം വച്ചുള്ള മിസൈല്‍പരീക്ഷണങ്ങളുമായി ദക്ഷിണകൊറിയയും പ്രതിരോധ നടപടികള്‍ ശക്തമാക്കി. ആണവപരീക്ഷണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു.
ദീര്‍ഘദൂര ഭൂതല മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ദക്ഷിണകൊറിയ പരീക്ഷിച്ചത്. ഉത്തര കൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ മേഖല ഉന്നംവച്ചുള്ള പരീക്ഷണങ്ങള്‍ കൊറിയന്‍ മുനമ്പിലെ അശാന്തി തെളിയിക്കുന്നതാണ്. അമേരിക്കന്‍ സേനയുമായി ചേര്‍ന്ന് കൂടുതല്‍ കരുത്തുറ്റ പ്രകടനങ്ങള്‍ ഉടനുണ്ടാകുമന്ന സൂചനയും ദക്ഷണ കൊറിയ നല്‍കി.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ യോഗംചേര്‍ന്ന് അമേരിക്കയും സ്ഥിതിഗതികള്‍ വിലയിരുത്തി. യുഎസിനോ സഖ്യകക്ഷികൾക്കോ ഉത്തര കൊറിയ ഭീഷണിയുയർത്തിയാൽ സൈനിക പ്രതികരണമുണ്ടാകുമെന്ന് പെന്റഗൺ മേധാവി ജയിംസ് മാറ്റിസ് പറഞ്ഞു. തങ്ങളെ രാജ്യത്തിനുമുകളിലൂടെ മിസൈല്‍ പറത്തിയശേഷമുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനെതിരെ ജപ്പാനും രംഗത്തെത്തി. ഐക്യരാഷ്ട്രസഭയും യുറോപ്യന്‍ യൂണിയനും ഉത്തരകൊറിയക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.