ഹയർ സെക്കൻഡറിക്കു 98% മാർക്ക് ലഭിച്ചിട്ടും ‘നീറ്റ്’ കടമ്പയിൽ തട്ടി മെഡിക്കൽ പ്രവേശന സ്വപ്നം തകർന്ന് ജീവനൊടുക്കിയ ദലിത് വിദ്യാർഥിനി അനിതയ്ക്ക് തമിഴ്നാട് സർക്കാർ അനുവദിച്ച ഏഴു ലക്ഷം രൂപയുടെ ധനസഹായം കുടുംബാംഗങ്ങൾ നിരസിച്ചു. ‘നീറ്റി’ന്റെ പേരിലുള്ള നീതികേടുകളിൽ മനംനൊന്താണ് അനിത ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബാംഗങ്ങൾ ധനസഹായം സ്വീകരിക്കാൻ വിസമ്മതിച്ചത്.
സർക്കാർ അനുവദിച്ച ധനസഹായം കൈമാറുന്നതിനായി എത്തിയ അരിയാലൂർ ജില്ലാ കലക്ടർ ജി.ലക്ഷ്മിപ്രിയയെ, ധനസഹായം സ്വീകരിക്കുന്നില്ലെന്ന് അനിതയുടെ സഹോദരൻ മണിരത്നം അറിയിച്ചതായി എൻഡിടിവി റിപ്പോർട്ടു ചെയ്തു. അതേസമയം, അനിതയുടെ ആത്മഹത്യയ്ക്കു പിന്നാലെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ഉടലെടുത്ത പ്രതിഷേധം തുടരുകയാണ്. നീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു വിവിധ പാർട്ടികളും വിദ്യാർഥി സംഘടനകളും അനിതയുടെ വീടിനു സമീപം അനിശ്ചിതകാല സമരം നടത്തുകയാണ്.
തിരുച്ചിറപ്പള്ളി ഗാന്ധി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ ഷൺമുഖന്റെ മകളാണ് അനിത. പത്താം ക്ലാസിൽ 500ൽ 442 മാർക്കും പ്ലസ്ടുവിൽ 1200ൽ 1176 മാർക്കം നേടിയ അനിത, പ്ലസ്ടു പരീക്ഷയിൽ തമിഴ്നാട്ടിലെ പെരമ്പാളൂർ ജില്ലയിൽ കണക്കിനും ഫിസിക്സിനും 100 മാർക്ക് നേടിയ ഏക വിദ്യാർഥിനിയായിരുന്നു. മൂത്ത സഹോദരൻ മണിരത്നം എംബിഎ ബിരുദധാരിയാണ്. എംകോം പൂർത്തിയാക്കിയ രണ്ടാമത്തെയാൾ സതീഷ് ബാങ്ക് ജീവനക്കാരനാണ്. മറ്റു സഹോദരന്മാരായ പാണ്ഡ്യനും അരുണും എൻജിനീയറിങ്ങിനു പഠിക്കുന്നു.
അനിതയുടെ മരണത്തിനു പിന്നാലെ തലസ്ഥാനമായ ചെന്നൈയിലുൾപ്പെടെ വിദ്യാർഥികളും രാഷ്ട്രീയ പ്രവർത്തകരും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയിരുന്നു. ആയിരക്കണക്കിനു പേർ അറസ്റ്റിലായി. ചിലയിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ജല്ലിക്കെട്ട് പ്രക്ഷോഭ മാതൃകയിലുള്ള പ്രതിഷേധം തടയാൻ മറീന ബീച്ചിൽ വൻ പൊലീസ് കാവൽ ഏർപ്പെടുത്തി.