ഇന്ന് ഉത്രാടം. തിരുവോണപ്പുലരിയിലെത്താൻ ഒരു പകലിന്റെ ദൈർഘ്യം മാത്രം. നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ്. ഓരോ മലയാളിയും മാവേലി മന്നനെ സ്വീകരിക്കാനുള്ള തയാറെടുപ്പിലും.
ഓണക്കോടിയെടുക്കൽ ഒരുക്കങ്ങളിൽ പ്രധാനം. വഴിയോരക്കച്ചവടക്കാരെ തെരയുന്നത് വിലക്കുറവ് കണക്കിലെടുത്താണ്. നഗരങ്ങളിലെ പ്രധാന പാതകൾ വസ്ത്രവിപണിയുടെ തിരക്കിലായിക്കഴിഞ്ഞു. വിലക്കിഴിവും സൗജന്യവുമെല്ലാം മനസിലാക്കി മലയാളി കോടിമുണ്ടും പുടവയുമെല്ലാം ശേഖരിക്കുകയാണ്.
തിരുവോണത്തലേന്ന് വിശ്രമിക്കാൻ മലയാളിക്ക് നേരമില്ല. സാധനങ്ങൾ പരമാവധി വിലപേശി സ്വന്തമാക്കുന്നതിനുള്ള ശ്രമത്തിലാണ് ഓരോരുത്തരും.
പച്ചക്കറിക്ക് നേരിയ വിലവർധനയുണ്ട്. എങ്കിലും തൂശനിലയിൽ വിഭവങ്ങളൊരുക്കാൻ പച്ചമുളകിൽ തുടങ്ങി കറിവേപ്പില വരെ വേണം. വാങ്ങാതിരിക്കാനാകില്ല.
അവശ്യസാധനങ്ങൾ വിലകുറച്ച് വിൽക്കുന്നതിനാൽ കൺസ്യൂമർഫെഡ്, സപ്ലൈക്കോ വിപണിയെയാണ് പലചരക്കിനായി കൂടുതലാളുകളും ആശ്രയിക്കുന്നത്. മാവേലി മന്നനെ സ്വാഗതം ചെയ്യാൻ തിരുവോണനാളിൽ മുറ്റത്ത് പൂക്കളം വേണം. ജമന്തിയും,പിച്ചിയും, വാടാമുല്ലയുമെല്ലാം വിപണിയിലെ പ്രമാണിമാരാണ്. ഉത്രാടപ്പാച്ചിലിന്റെ അനുഭവമറിഞ്ഞില്ലെങ്കിൽ ഓണത്തിന്റെ ഒരുക്കം പൂർണമാകില്ല.