ഇന്ത്യയിലെ വനിതകൾക്കും രാജ്യത്തിനായി ചിലതു ചെയ്യാൻ സാധിക്കുമെന്ന വ്യക്തമായ സന്ദേശമാണ് തന്നെ പ്രതിരോധ മന്ത്രാലയത്തിലേക്കു നിയോഗിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന സന്ദേശമെന്നു നിർമല സീതാരാമൻ. ഇന്ദിരാ ഗാന്ധിക്കു ശേഷം ഇന്ത്യൻ പ്രതിരോധ മന്ത്രിയാകുന്ന ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കിയതിനു പിന്നാലെയാണ് നിർമലയുടെ പ്രതികരണം.
പ്രതിരോധ വകുപ്പ് ഏറ്റെടുക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അറിയാം. ഇതു വലിയ ഉത്തരവാദിത്തമാണ് തനിക്കു നൽകുന്നതെന്ന തികഞ്ഞ ബോധ്യമുണ്ട്. ഇത്രയും പ്രധാനപ്പെട്ടൊരു വകുപ്പ് കൈകാര്യം ചെയ്യാനുള്ള മികവു തനിക്കുണ്ടെന്നു ഉറച്ചുവിശ്വസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാർട്ടി നേതൃത്വത്തോടും നന്ദി പറയാൻ വാക്കുകളില്ലെന്നും അവർ വ്യക്തമാക്കി.
ഇന്ത്യയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പരിശ്രമിക്കുന്നയാളാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറെ കഴിവുള്ളവരാണ് ഇന്ത്യൻ സ്ത്രീകളെന്ന വ്യക്തമായ സന്ദേശമാണു തന്റെ സ്ഥാനക്കയറ്റത്തിലൂടെ അദ്ദേഹം നൽകുന്നത്. രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങൾ നിശ്ചയിക്കുന്ന കമ്മിറ്റിയിൽ (സിസിഎസ്) ഇനിമുതൽ രണ്ടു സ്ത്രീകൾ അംഗങ്ങളാവുകയാണ്. എത്ര ശക്തമായ സന്ദേശമാണ് ഇതു നൽകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ പദവിയോടെ സുരക്ഷാ ചുമതലയുള്ള മന്ത്രിസഭാ സമിതിയുടെ ഭാഗമായി മാറിയിരുന്നു നിർമല സീതാരാമൻ. ഈ സമിതിയിലെ രണ്ടാമത്തെ വനിതാ അംഗമാണ് അവർ. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആണ് മറ്റൊരു വനിത. നേരത്തേ വാണിജ്യ മന്ത്രാലയത്തിന്റെ ചുമതലയായിരുന്നു നിർമലയ്ക്ക് ഉണ്ടായിരുന്നത്.
അതേസമയം, മന്ത്രിസഭയിലേക്കു മികച്ച അംഗങ്ങളെ കണ്ടെത്തുന്നതിനാണു മുൻ സിവിൽ സർവീസുകാരെ പ്രധാനമന്ത്രി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതെന്ന നിരീക്ഷണത്തെ അവർ എതിർത്തു. സിവിൽ സർവീസ് വിട്ടശേഷം കഴിഞ്ഞ 6–8 വർഷമായി ബിജെപിക്കൊപ്പം ചേർന്നു പ്രവർത്തിക്കുന്നവരാണു മന്ത്രിസഭയിലെത്തിയവർ. ജനങ്ങൾ തിരഞ്ഞെടുത്തു ലോക്സഭയിലെത്തിച്ചവരും നിയമസഭാ അംഗങ്ങളായിരുന്നവരുമാണ് അവരിൽ പലരും. അതുകൊണ്ടുതന്നെ കഴിവുള്ളവരെ കണ്ടെത്താൻ പ്രധാനമന്ത്രി മുൻ സിവിൽ സർവീസുകാരെ മന്ത്രിമാരാക്കിയെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.