ക്യാബിനറ്റ് റാങ്കോടെ നാലു മന്ത്രിമാരും ഒൻപതു പുതിയ മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭാ പുനഃസംഘടന. കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്ന നാലു മന്ത്രിമാർക്കു മന്ത്രിസഭാ പുനഃസംഘടനയിൽ ക്യാബിനറ്റ് റാങ്കോടെ സ്ഥാനക്കയറ്റം ലഭിച്ചു. സഹമന്ത്രി പദവയിൽനിന്നു നിർമല സീതാരാമൻ, പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, മുക്താർ അബ്ബാസ് നഖ്‌വി എന്നിവരാണു ക്യാബിനറ്റ് പദവിയോടെ മന്ത്രിമാരായത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിൽനിന്ന് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെ ഒൻപതു പേർ പുതിയതായി ഉൾപ്പെട്ടു. രാവിലെ പത്തരയ്ക്ക് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഇവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
അശ്വനി കുമാർ ചൗബെ (ബിഹാർ), ശിവ് പ്രതാപ് ശുക്ല (ഉത്തർപ്രദേശ്), വീരേന്ദ്ര കുമാർ (മധ്യപ്രദേശ്), അനന്തകുമാർ ഹെഗ്ഡെ (കർണാടക), രാജ് കുമാർ സിങ് (ബിഹാർ), ഹർദീപ് സിങ് പുരി (മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാൻ), സത്യപാൽ സിങ് (ഉത്തർപ്രദേശ്) എന്നിവരാണ് അൽഫോൻസ് കണ്ണന്താനത്തിനു പുറമെയുള്ള പുതിയ മന്ത്രിമാർ.
നരേന്ദ്ര മോദി സർക്കാർ മൂന്നു വർഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണു മോദി സർക്കാരിൽ കേരളത്തിനും ആദ്യ പ്രതിനിധിയെ ലഭിച്ചത്. ആരെയൊക്കെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നതു സംബന്ധിച്ച ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആർഎസ്എസ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് അമിത് ഷാ മോദിയെ കാണാനെത്തിയത്.
അതേസമയം, ജെഡിയു, ശിവസേന അംഗങ്ങൾ മന്ത്രിസഭയിലേക്കു വരുമെന്ന് ശക്തമായ സൂചനകളുണ്ടായിരുന്നെങ്കിലും, അന്തിമ ഘട്ടത്തിൽ ഈ നീക്കം ഉപേക്ഷിച്ചു. മന്ത്രിമാരുടെ വകുപ്പുമാറ്റം സംബന്ധിച്ചും അഭ്യൂഹങ്ങൾ ശക്തമാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന മോദി–അമിത് ഷാ കൂടിക്കാഴ്ചയിലേക്കു കേന്ദ്രമന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ നിതിൻ ഗഡ്കരിയെ വിളിച്ചുവരുത്തിയത് ഊഹാപോഹങ്ങൾക്കു കാരണമായി. ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി മനോഹർ പരീക്കർ രാജിവച്ച പ്രതിരോധമന്ത്രി പദം ഗഡ്കരിക്കു ലഭിക്കുമെന്ന് സൂചനയുണ്ട്.
അതിനിടെ, വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പേരും ഇതേ സ്ഥാനത്തേക്കു പറഞ്ഞുകേൾക്കുന്നുണ്ട്. ഗഡ്കരിക്ക് റെയിൽവേ വകുപ്പു ലഭിക്കാനുള്ള സാധ്യതയും ചർച്ചയിലുണ്ട്. അഴിച്ചുപണിക്കു മുന്നോടിയായി സഹമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, സഞ്ജയ് കുമാർ ബല്യൻ, ഭഗൻ സിങ് കുലസ്തെ, മഹേന്ദ്രനാഥ് പാണ്ഡെ എന്നിവർ രാജിവച്ചിരുന്നു.