ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു. മുതിർന്ന അഭിഭാഷകരുമായി ഇതിനായി കൂടിയാലോചന തുടങ്ങി. കഴിഞ്ഞ തവണ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകൻ ബി.രാമൻ പിള്ള തന്നെയാകും വീണ്ടും ഹാജരാകുക.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനക്ക് അറസ്റ്റിലായ ദിലീപ് ജയിലിൽ രണ്ടുമാസം തികയ്ക്കാറാകുന്നു. ഇതിനിടെ മൂന്നുതവണ ജാമ്യത്തിന് ശ്രമിച്ചു. ഇതിൽ രണ്ടുതവണയും ഹൈക്കോടതിയിൽ. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും തെളിവ് നശിപ്പിക്കപ്പെടാന്‍ ഇടയുണ്ടെന്നുമുള്ള പ്രോസിക്യുഷൻ വാദം എടുത്തുപറഞ്ഞാണ് രണ്ട് തവണയും ജാമ്യം തള്ളിയത്. ഈ സാഹചര്യത്തിൽ അൽപം കൂടി കാത്ത് അന്വേഷണം ഒരുഘട്ടം കൂടി പിന്നിട്ട ശേഷം വീണ്ടും ശ്രമിക്കുകയാണ് പതിവുരീതി. എന്നാൽ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന അന്വേഷണം തിടുക്കത്തിൽ പൂർത്തിയാക്കി പൊലീസ് കുറ്റപത്രം നൽകിയാൽ മോചനം അനന്തമായി നീണ്ടുപോകാനുള്ള സാധ്യതയും മുന്നിലുണ്ട്. അങ്ങനെ വന്നാൽ ജയിലിൽ കിടന്നുതന്നെ വിചാരണ നേരിടേണ്ടിവരാം. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ നീക്കം.
എത്രയും വേഗത്തിൽ ഒരു തവണ കൂടി ശ്രമിക്കാമെന്നാണ് ദിലീപിന്റെ പക്ഷത്ത് ഉണ്ടായിട്ടുള്ള ധാരണ. രണ്ടാം തവണ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകൻ ബി.രാമൻ പിള്ള തന്നെയാകും വീണ്ടും ഹാജരാകുക. അവധിക്കാല ബഞ്ചിൽ അപേക്ഷ ഫയൽ ചെയ്യാനാണ് ആലോചന. അങ്ങനെയായാൽ ഓണാവധിക്ക് ശേഷം ഹൈക്കോടതി തുറന്നാലുടൻ പരിഗണനക്ക് വരാം. അതേസമയം ആദ്യം ജാമ്യത്തിനായി ശ്രമിച്ചപ്പോൾ നിലനിന്ന സാഹചര്യങ്ങൾ മാറിയിട്ടില്ല എന്നാണ് രണ്ടാം തവണ ജാമ്യം തള്ളിയപ്പോൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. അന്വേഷണം പൂർത്തിയായിട്ടില്ല എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുയായിരുന്നു കോടതി. സാഹചര്യം അതേപടി നിലനിൽക്കുമ്പോൾ തിടുക്കത്തിൽ വീണ്ടും ജാമ്യത്തിനായി ശ്രമിക്കുന്നത് എത്ര ഗുണകരമാകും എന്നതിലും ആശയക്കുഴപ്പമുണ്ട്. അതുകൊണ്ട് തന്നെ മറ്റ് അഭിഭാഷകരുമായും കൂടിയാലോചനകൾ നടക്കുകയാണ്.