നാളികേര വികസന ബോർഡ് ഉൾപ്പെടെ കാർഷിക രംഗത്തെ കേന്ദ്ര ഏജൻസികൾ കർഷകർക്കു സഹായകമാകുന്ന തരത്തിൽ സംസ്ഥാനവുമായി കൂടുതൽ സഹകരിച്ചു പ്രവർത്തിക്കണമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ.ലോകനാളികേര ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗവേഷണങ്ങൾ ഗവേഷണത്തിനു വേണ്ടിയല്ല മറിച്ചു കർഷകർക്കു വേണ്ടിയാണു ഉണ്ടാകേണ്ടത്. നാളികേര ഉൽപാദന ക്ഷമതയിൽ കേരളം പിന്നിലാണ്.നീര കമ്പനികൾ രൂപീകരിച്ചെങ്കിലും ലക്ഷ്യം വച്ച രീതിയിൽ മുന്നേറാനായിട്ടില്ല.കർഷകരുടെ പരാതികൾ സർക്കാർ ഉറപ്പായും പരിഹരിക്കും.നാളികേരത്തിന്റെ രാജ്യാന്തര നിലവാരത്തിലുള്ള മാർക്കറ്റായി കോഴിക്കോട് വേങ്ങേരി മാർക്കറ്റിനെ മാറ്റും.
റബ്ബറും നാളികേരവും ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും അവയുമായി ബന്ധപ്പെട്ട വ്യവസായ ശൃഖലകൾ സംസ്ഥാനത്തില്ലാത്തതു വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ കൂടുതൽ ശ്രമങ്ങളുണ്ടാക്കണം.ചക്ക,പഴം എന്നിവയിൽ നിന്നു വൈൻ നിർമിക്കാനുള്ള റിപ്പോർട്ട് കാർഷിക സർവകലാശാല സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മികച്ച കർഷകരായ സി.എം.മുഹമ്മദ് (തിരൂർ),സണ്ണി ജോർജ് (ചെറുപുഴ),എം.എം.ഡൊമനിക് (തിരുവമ്പാടി) എന്നിവരെ ചടങ്ങിൽ ആദരിച്ചു.