ദലിത് വിദ്യാര്‍ഥിനി റിമാ രാജന്റെ വിദേശപഠനത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിക്കും. നടപടിക്ക് എസ്.സി,എസ്.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഫീസടയ്ക്കാത്തിനാല്‍ പുറത്താക്കുമെന്ന് കാണിച്ച് സര്‍വകലാശാല നോട്ടിസ് നല്‍കിയിരുന്നു. മനോരമ ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായം ലഭിക്കാതായതോടെ റിമയുടെ വിദേശപഠനം വഴിമുട്ടിയ വാർത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്. ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് തൃശൂര്‍ സ്വദേശിനി റിമാ രാജന് പോര്‍ച്ചുഗലിലെ സര്‍വകലാശാല പുറത്താക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഇന്ന് രാത്രി ഒന്‍പതുമണിക്കു മുന്‍പ് നാലുലക്ഷം രൂപ അടച്ചില്ലെങ്കില്‍ റിമയുടെ ഉപരിപഠന മോഹം അവസാനിക്കുമെന്ന നിലയിലാണ്.
ജീവിത സ്വപ്നങ്ങളുമായി 2015 നവംബറിലാണ് റിമാ രാജന് പോര്‍ച്ചുഗലിലെ കൊയമ്പ്ര സര്‍വകലാശാലയില്‍ ചേരുന്നത്. തൃശൂര്‍ കേരള വര്‍മ്മ കോളജില്‍നിന്ന് 86 ശതമാനം മാര്‍ക്കോടെ വിജയിച്ച റിമാ തിരഞ്ഞെടുത്തത് എം.എസ്.സി ബിസിനസ് മാനേജ്മെന്‍റ് കോഴ്സ്. പട്ടികജാതി പട്ടിവകവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍റിലായിരുന്നു പ്രതീക്ഷ.
ഉടന്‍ പണം അനുവദിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ ആകെയുള്ള കിടപ്പാടം പണയംവച്ചും വിദ്യാഭ്യാസ വായ്പയെടുത്തും ആദ്യ രണ്ടു സെമസ്റ്ററുകളിലെ നാലു ലക്ഷം ഫീസ് അടച്ചു. കൂലിപ്പണിക്കാരനായ അച്ഛന്‍ രാജന്‍ ഗ്രാന്‍റിനായി ഒന്നരവര്‍ഷമായി സെക്രട്ടറിയേറ്റിന്‍റെ പടികള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ സര്‍വകലാശാല റിമയ്ക്ക് പുറത്താക്കല്‍ നോട്ടീസ് നല്‍കി. ആദ്യ വര്‍ഷം രണ്ടാം റാങ്ക് നേടിയ റിമയ്ക്ക് പഠനമികവ് കണക്കിലെടുത്ത് മൂന്ന് മാസം ഇളവ് അനുവദിച്ച സര്‍വകലാലയ്ക്ക് ഇനിയും സമയം നീട്ടിനല്‍കാന്‍ അവിടുത്തെ നിയമം അനുവദിക്കുന്നില്ല.