മെഡിക്കൽ പ്രവേശനം നേടാനാവാത്തതിൽ മനംനൊന്ത് ദളിത് വിദ്യാർത്ഥിനി അനിത ജീവനൊടുക്കിയതിനെത്തുടർന്ന് തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം. ചെന്നൈ അണ്ണാസലൈയിൽ സമരം നടത്തിയ എസ്.എഫ്.ഐ സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. കൊയമ്പത്തൂർ റെയിൽവെ സ്‌റ്റേഷനിലും യുവാക്കളുടെ പ്രതിഷേധം. പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിൻ അനിതയുടെ വീട് സന്ദർശിച്ചേക്കും. വീട്ടിലെത്തിച്ച അനിതയുടെ ഭൗതികദേഹത്തിൽ ആയിരങ്ങൾ അന്ത്യാജ്ഞലി അർപ്പിച്ചു.
അനിതയുടെ ജന്മനാടായ അരിയല്ലൂരാണ് ഇന്നലെ പ്രതിഷേധം തുടങ്ങിയത്. ഇന്ന് ചെന്നൈയിൽ സമരം നടത്താൻ വിദ്യാർത്ഥി സംഘടനകൾക്ക് പൊലീസ് അനുമതി നൽകിയിരുന്നില്ല. എന്നാൽ പല കേന്ദ്രങ്ങളിലും വിദ്യാർത്ഥി യുവജന സംഘടനകളും രാഷ്ട്രീയ പിന്തുണയില്ലാത്ത ചെറു സംഘങ്ങളും പ്രതിഷേധവുമായെത്തി.
അണ്ണാസാലൈയിൽ എസ്.എഫ്.ഐ ഡിവൈഎഫ് ഐ സി പി എം പ്രവർത്തകർ ഒരു മണിക്കൂറിലധികം റോഡ് ഉപരോധിച്ചു. സമരക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചെന്നൈ സെൻട്രലിൽ ദ്രാവിഡ യുവജന സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. വിടുതലൈ സിരുതൈ, നാം തമിഴർ കക്ഷി, തുടങ്ങിയ വിവിധ സംഘടനകളും സമരവുമായി രംഗത്തെത്തി.
മറീന ബീച്ചിൽ പ്രകടനവുമായെത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. അരിയല്ലൂരിൽ ഹർത്താൽ ആചരിക്കുകയാണ്. സേലത്ത് ഡി.എം.കെയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. സമരം വ്യാപിക്കാനുള്ള സാഹചര്യം മുന്നിൽ കണ്ട് പൊലീസ് സുരക്ഷ ശക്തമാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച അനിതയുടെ ഭൗതീക ദേഹത്തിൽ ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു. അനിതയുടെ മരണത്തിന് കേന്ദ്ര സർക്കാരാണ് ഉത്തരവാദിയെന്ന് നാട്ടുകാർ ആരോപിച്ചു