മലപ്പുറത്ത് യുവാവിന്റെ കൈ തല്ലിയൊടിച്ച പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന വാശിയില്‍ സ്ഥലം എ.എസ്.ഐ. അടികൊണ്ടയാളെ സഹായിക്കാമെന്ന് വാഗ്ദാനം നൽകി മൂവായിരം രൂപ കൈക്കൂലി വാങ്ങിയ എഎസ്ഐ ഇപ്പോള്‍ കേസ് ഒത്തുതീര്‍ക്കണമെന്ന നിര്‍ദേശം പാലിക്കാത്തതിന് പകപോക്കുകയാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു. എന്തായാലും അക്രമം നടന്ന് ഇരുപതു ദിവസം കഴിഞ്ഞിട്ടും പ്രതി നാട്ടില്‍ വിലസുകയാണ്.
ആക്രമണം നടന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ല. തുടർന്ന് പരാതിക്കാരൻ കപ്രക്കാടൻ നവാസുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തുന്ന ഫോൺ സംഭാഷണം മനോരമ ന്യൂസിനു ലഭിച്ചു.
പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതുകൊണ്ട് അറസ്റ്റ് ചെയ്യാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.ഐയുടെ നിലപാട്. കേസ് ഒത്തുതീർപ്പാക്കണമെന്ന് താൻ പറഞ്ഞിട്ടും അനുസരിക്കാത്തതുകൊണ്ട് ഇനി കോടതിയിൽ വച്ച് തീരട്ടെ എന്നുമാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്.
നവാസിനോട് രണ്ടായിരം രൂപയും പിതാവ് അബ്ദുല്ലയോട് ആയിരം രൂപയും കൈക്കൂലിയും വാങ്ങുകയും ചെയ്തു.
മൂന്നു ലക്ഷം രൂപക്ക് വട്ടിപ്പലിശയായി കഴിഞ്ഞ എട്ടു മാസമായി നവാസ് 14000 രൂപ വീതം നൽകുന്നുണ്ട്. വീടിന്റെ ആധാരം കൂടി നൽകാത്തതിന്റെ പേരിലായിരുന്നു ആക്രമണം. കയ്യിന്റെ അസ്ഥികൾ നുറുങ്ങി ഇംപ്ലാന്റ് ഇട്ട നിലയിലാണ്. കഴുത്തിലും പുറത്തുമെല്ലാം ഇരുമ്പുവടികൊണ്ട് മർദനമേറ്റ പാടുകളുണ്ട്. എന്നിട്ടും ഒരാഴ്ച കഴിഞ്ഞ് മെഡിക്കൽ കോളജിലെ ഡോക്ടർ പലവട്ടം ആവശ്യപ്പെട്ട ശേഷമാണ് മൊഴിയെടുക്കാൻ പോലും തയാറായത്.