കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ കേരളത്തിന് പ്രാതിനിധ്യം. അല്‍ഫോണ്‍സ് കണ്ണന്താനമടക്കം ഒന്‍പത് പുതുമുഖങ്ങള്‍ നാളെ രാവിലെ 10 ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. അഴിച്ചുപണിയുടെ ഭാഗമായി ആറുപേര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകും. മനോഹര്‍ പരീക്കറിന്‍റെ ഒഴിവില്‍ കണ്ണന്താനം രാജ്യസഭയിലെത്തും. ജെഡിയുവിന് മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കില്ല.
കേരളത്തില്‍ പാര്‍ട്ടിയുടെ സ്വാധീനം ശക്തമാക്കുക, ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തുക എന്നീ ലക്ഷ്യങ്ങളാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രി പദത്തിലെത്തിക്കുന്നതിലൂടെ ബിജെപിക്കുള്ളത്. കുമ്മനം രാജശേഖരന്‍റെ പേര് സംസ്ഥാന ആര്‍എസ്എസ് നേതൃത്വം അമിത് ഷായ്ക്കുമുന്നില്‍വെച്ചിരുന്നു. അവസാനവട്ട ചര്‍ച്ചകളിലാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നറുക്ക് വീണത്. ഉത്തര കര്‍ണാടക എം.പി അനന്ത് കുമാര്‍ ഹെഗ്ഡെ, മുന്‍ ആഭ്യന്തരസെക്രട്ടറി രാജ് കുമാര്‍ സിങ്, യുപിയില്‍ നിന്നുള്ള രാജ്യസഭാംഗം ശിവ്പ്രതാപ് ശുക്ല, മധ്യപ്രദേശ് സാഗര്‍ എം.പി വിരേന്ദ്ര കുമാര്‍, ജോധ്പൂര്‍ എം.പിയും കര്‍ഷകമോര്‍ച്ച ദേശീയ ജനറല്‍സെക്രട്ടറിയുമായ ഗജേന്ദ്ര ശെഖാവത്ത്, മുംബൈ മുന്‍പൊലീസ് കമ്മിഷണറും ഭാഗ്പത് എം.പിയുമായ സത്യപാല്‍ സിങ്, ബിഹാറിലെ ബക്സര്‍ എം.പി അശ്വനി കുമാര്‍ ചൗബേ, മുന്‍ െഎഎഫ്എസ് ഉദ്യോഗസ്ഥന്‍ ഹര്‍ദീപ് സിങ് പുരി എന്നിവര്‍ മന്ത്രിമാരാകും.
രാജീവ് പ്രതാപ് റൂഡി, സഞ്ജീവ് ബലിയാന്‍, ബണ്ഡാരു ദത്താത്രേയ എന്നിവര്‍ രാജിവെച്ചു. ഫഗ്ഗന്‍ സിങ് കുലസ്തെ, മഹേന്ദ്ര നാഥ് പാണ്ഡെ എന്നവരില്‍ നിന്നും അമിത് ഷാ രാജിക്കത്ത് എഴുതിവാങ്ങിയിട്ടുണ്ട്. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറിയിട്ടില്ല. ഉമാ ഭാരതിയെ നിലനിര്‍ത്തിയേക്കും. കല്‍രാജ് മിശ്രയെ ഗവര്‍ണറാക്കും. എന്നാല്‍ മന്ത്രിസഭപുന:സംഘടനയെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയമന്ത്രിമാരുമായി ചര്‍ച്ച നടത്തും.