തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനം ലഭിക്കാതിരുന്ന പെൺകുട്ടി ആത്മഹത്യ ചെയ്തു. അരിയല്ലൂർ ജില്ലയിലെ കുഴുമുറൈ ഗ്രാമത്തിലാണ് സംഭവം. ചുമട്ടുതൊഴിലാളിയായ ഷൺമുഖത്തിന്റെ മകൾ അനിതയാണ് മരിച്ചത്. സംസ്ഥാന സിലബസ് പഠിച്ച അനിത, പ്ലസ് ടുവിന് 1200ൽ 1176 മാർക്ക് നേടിയിരുന്നു. മെഡിക്കൽ പ്രവേശനത്തിനായി സംസ്ഥാന സർക്കാർ അനുവദിക്കുന്ന കട്ട് ഓഫ് മാർക്കായ ഇരുന്നൂറിൽ നൂറ്റിതൊണ്ണൂറ്റിയാറ് മാർക്കും നേടിയിരുന്നു. എന്നാൽ നീറ്റ് പരീക്ഷയിൽ മാർക്ക് വളരെ കുറവായിരുന്നു. മെഡിസിന് സീറ്റ് ലഭിക്കാത്തതിലെ മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് നിഗമനം. സംസ്ഥാന സിലബസ് പഠിച്ച വിദ്യാർത്ഥികൾക്കും സി.ബി.എസ്.സി സിലബസ് പ്രകാരമാണ് നീറ്റ് പരീക്ഷ നടത്തിയത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്ന വിദ്യാർത്ഥിയാണ് അനിത. പ്ലസ് ടുവിന് ഉയർന്ന മാർക്കു നേടിയ നിരവധി കുട്ടികൾ നീറ്റിൽ മാർക്ക് കുറഞ്ഞതിനാൽ മെഡിക്കൽ പ്രവേശനം കിട്ടാതെ ബുദ്ധിമുട്ടുകയാണ്.
Advertisement