കേരളത്തിന്റെ സ്വപ്നപദ്ധതിയായ െഎെഎടിയുടെ കെട്ടിടനിർമാണത്തിന്റെ മറവിൽ പാലക്കാട്ട് വൻ മണ്ണുഖനനം. ജിയോളജിയുടേത് ഉൾപ്പെടെ യാതൊരു അനുമതിയുമില്ലാതെ കരഭൂമിയിടിച്ച് മണ്ണ് കടത്തുന്നു. നിയമം ലംഘിച്ചാണ് ടിപ്പർലോറികളിൽ െഎെഎടിയിലേക്ക് മണ്ണുകൊണ്ടുപോകുന്നതും. മനോരമ ന്യൂസ് അന്വേഷണം
പുതുശേരി മേഖലയിൽ മണ്ണുഖനനത്തിനോ മണ്ണുകടത്തലിനോ യാതൊരു അനുമതിയും ജില്ലാ ജിയോളജി ഉദ്യോഗസ്ഥർ നൽകാത്തതിനാൽ തലങ്ങുംവിലങ്ങും പായുന്ന ടിപ്പർ ലോറികളെ പിൻതുടർന്നായിരുന്നു മനോരമ ന്യൂസ് സംഘത്തിന്റെ അന്വേഷണം. പുതുശേരി വെസ്റ്റ് വില്ലേജിലെ കോവിൽപാളയത്തെ സ്വകാര്യഭൂമിയിലാണ് ഖനനം. ടിപ്പർലോറികളിൽ മണ്ണുനിറയ്ക്കുന്നു.
മണ്ണുമാന്തിയന്ത്രം കീറിമുറിച്ച ഒരേക്കറിലധികം വരുന്ന കൃഷിഭൂമി. മണ്ണുമായി പോകുന്ന ടിപ്പർലോറികളെ പിന്നീട് വാർത്താസംഘം പിൻതുടർന്നു. കേന്ദ്രസർക്കാരിന്റെ െഎെഎടിയുടെ കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്തേക്കാണ് ചില ലോറികൾ എത്തിയത്. ദിവസേന അൻപതിലധികം ലോഡ് മണ്ണാണ് അനധികൃതമായി മണ്ണുമാഫിയ ഇവിടെ എത്തിക്കുന്നത്. െഎെഎടി എന്നെഴുതിയ സ്റ്റിക്കർ ലോറികളിൽ പതിച്ചിരിക്കുന്നു. കേന്ദ്രപദ്ധതിയുടെ മറവിൽ െഎെഎടിക്ക് പുറത്തേക്കും മണ്ണ് കടത്തൽ വ്യാപകമായിട്ടും റവന്യൂ പൊലീസ് ഉദ്യോഗസ്ഥർ ഇന്നേവരെ പരിശോധിച്ചിട്ടില്ല.
സാധാരണഗതിയിൽ ഇത്തരം വാഹനങ്ങൾ പിടികൂടിയാൽ അൻപതിനായിരം രൂപവരെയാണ് പിഴ. എന്നാൽ ഒരു മാസമായി തുടരുന്ന നിയമലംഘനത്തിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു.