ബിരുദ, ബിരുദാനന്തര പരീക്ഷകളുടെയും , ബിടെക്, എൽ.എൽ.ബി, ആർക്കിടെക്ച്ചർ എന്നീ പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിക്കുന്നതിൽ ഗുരുതര വീഴ്ചവരുത്തി കേരളസർവകലാശാല. 2016ൽ നടന്ന പരീക്ഷകളുടെ ഫലം പോലും പ്രസിദ്ധീകരിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. ഇതോടെ നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവി വഴിമുട്ടി.
ക്രെഡിറ്റ് ആന്റ് സെമസ്റ്റർ വിഭാഗത്തിലും വാർഷിക കോഴ്സുകളിലും പരീക്ഷാ ഫലം അനന്തമായി വൈകുകയാണ്. ബി.എ, ബിബിഎ, ബി.എസ്.സി പരീക്ഷകളുടെ വിവിധ സെമസ്റ്ററുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. 2016 നവംബറിനും ഡിസംബറിനും ഇടയിൽ നടന്ന പരീക്ഷകളുടെ ഫലംപോലും വന്നിട്ടില്ല. ആയിരക്കണക്കിന് വിദ്യാർഥികളുടെ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണ്ണയം പോലും തുടങ്ങിയിട്ടില്ല.
ഇതിന് പുറമെയാണ് നഴ്സിങ്, ആയുര്‍വേദം, ഫാർമസി, എൻജിനീയറിങ് തുടങ്ങിയവയുടെ ഫലം വൈകുന്നത്. ഇതിൽ ബിടെക്കിന്റെയാണ് ഏറ്റവും കൂടുതൽ സെമസ്റ്ററുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുള്ളത്. ഒരു വർഷംമുൻപ് പൂർത്തിയായ 2,4,6 സെമസ്റ്ററുകളിലെ സ്ഥിതിയാണ് പരിതാപകരം. കോഴ്സുകൾ വൈകുന്നുവെന്ന മാത്രമല്ല, കുട്ടികളുടെ തുടർ പഠനം പോലും വഴിമുട്ടുന്ന സ്ഥിതിയാണ്.
എം.സി,എ, എംടെക്ക്, എംആർക്ക് , എം.എഡ് എന്നീ ബിരുദാനന്തര ബിരുദകോഴ്സുകളുടെ ഫലവും പ്രസിദ്ധീകരിച്ചിട്ടില്ല. ഈ പരീക്ഷകൾ നടത്തുന്നത് തോന്നുന്ന സമയത്താണ്. പിന്നീട് ഇവയുടെ ഫലം പ്രസിദ്ധീകരിക്കാനും സർവകലാശാല ഒരുതാൽപര്യവും കാണിക്കാറില്ല