ടി പി സെൻകുമാറിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം വീണ്ടും കേസ്. വ്യാജരേഖ ചമച്ച് അവധി ആനുകൂല്യം നേടാൻ ശ്രമിച്ചെന്ന പരാതിയിലാണ് മ്യൂസിയം പൊലീസ് എഫ് െഎ ആർ റജിസ്റ്റർ ചെയ്തത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷ്ണർക്കാണ് അന്വേഷണ ചുമതല. ഡിജിപി സ്ഥാനത്തുനിന്ന് സർക്കാർ മാറ്റിയതിന് പിന്നാലെ സെൻകുമാർ പകുതി ശമ്പള വ്യവസ്ഥയിൽ അവധിയിൽ പ്രവേശിച്ചിരുന്നു.തുടർന്ന് തിരുവനന്തപുരം ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുനെന്ന വ്യാജരേഖ ഉണ്ടാക്കി മുഴുവൻ ശമ്പളവും കൈപ്പറ്റാൻ ശ്രമിച്ചെന്നാണ് കേസ്.
പരാതിയിൽ സെൻകുമാറിനെതിരെ വിജിലൻസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു.എന്നാൽ വ്യാജരേഖ ചമച്ചുവെന്ന പരാതി തങ്ങളുടെ അന്വേഷണപരിധിയിൽ അല്ലാത്തതിനാൽ കേസെടുക്കാനാവില്ലെന്ന് കാണിച്ച് സർക്കാരിന് ഫയൽ മടക്കി.ഇതോടെ ഉടൻ കേസെടുത്ത് അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറി ഡിജിപിക്ക് നിർദേശം നൽകുകയായിരുന്നു. വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 468 വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ കുറ്റമാണ് സെൻകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. ദക്ഷിണ മേഖലാ റേഞ്ച് െഎജിയുടെ മേൽനോട്ടത്തിൽ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷ്ണറാകും അന്വേഷണത്തിന് നേതൃത്വം നൽകുക.