സ്പെയിനില്‍ ബാര്‍സിലോനയ്ക്ക് സമാനരീതിയില്‍ കാംബ്രില്‍സില്‍ ഭീകരാക്രമണം നടത്താനുള്ള ഭീകരുടെ ശ്രമം സുരക്ഷാസേന തകര്‍ത്തു. ജനക്കൂട്ടത്തിലേക്ക് വാഹനം ഒാടിച്ചുകയറ്റാന്‍ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു. ബാര്‍സിലോനയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഒാടിച്ചുകയറ്റിയ ആക്രമണത്തില്‍ 13പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലേറെപേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന് ഉപയോഗിച്ച വാന്‍ വാടകയ്ക്കെടുത്ത മൊറോക്കോ പൗരന്‍റെ ചിത്രം സുരക്ഷാസേന പുറത്തുവിട്ടു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.
ബാര്‍സിലോനയില്‍ ഭീകരാക്രണം നടന്ന് മണിക്കൂറുകള്‍ക്കകമാണ് കാംബ്രില്‍സിലും ആക്രണമശ്രമമുണ്ടായത്. ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഒാടിച്ചുകയറ്റാനുള്ള ശ്രമം സുരക്ഷാസേന തകര്‍ത്തു. നാലുപേരെ സുരക്ഷാസേന വധിച്ചു. ബാര്‍സിലോന നഗരത്തിനുപുറത്തെ ഒരു പൊലീസ് ചെക്ക്പോസ്റ്റിലേക്കും വാഹനം ഒാടിച്ചുകയറ്റാന്‍ ശ്രമമുണ്ടായി. ഇതിന്‍റെ ഡ്രൈവറെയും പൊലീസ് വധിച്ചു. എന്നാല്‍ ഇത് ഭീകരാക്രമണം ആണോ എന്ന കാര്യത്തില്‍ സ്ഥിരീകരിച്ചിട്ടില്ല.
സെൻട്രൽ ബാർസിലോനയിലെ ഏറ്റവും തിരക്കേറിയ തെരുവും പ്രധാന വിനോദസഞ്ചാരകേന്ദ്രവുമായ ലാസ് റാംബ്‌ലാസിലായിരുന്നു ഇന്നലെ ആക്രമണമുണ്ടായത്. വാഹനങ്ങൾക്കു പ്രവേശമില്ലാത്ത ഈ മേഖലയിൽ കാൽനടക്കാർക്കിടയിലേക്കു വാൻ ഓടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിനുശേഷം വാന്‍ ഡ്രൈവര്‍ ഒാടി രക്ഷപ്പെട്ടു. വാന്‍ വാടകയ്ക്കെടുത്ത ഡ്രിസ് ഒബ്കിര്‍ എന്ന 20കാരന്‍റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ആക്രമണത്തില്‍ ഇന്ത്യക്കാർ ആരും ഉൾപ്പെട്ടതായി വിവരമില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.