കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ തുടര്‍ച്ചയായി അപകീർത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി.ജോര്‍ജ് എംഎല്‍എയ്ക്ക് സ്പീക്കറുടെ താക്കീത്. നിരുത്തരവാദപരമായ പ്രസ്താവനകള്‍ തുടര്‍ന്നാല്‍ സ്പീക്കര്‍ എന്ന നിലയില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പി.ശ്രീരാമകൃഷ്ണന്‍ മുന്നറിയിപ്പുനല്‍കി. ജോര്‍ജിന്റെ പരിഹാസ പ്രയോഗങ്ങൾ അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്നും സ്പീക്കര്‍ സമൂഹമാധ്യത്തിൽ കുറിച്ചു.
സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ കുറിപ്പിന്റെ പൂർണരൂപം:
പൊലീസ് അന്വേഷിക്കുന്നതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഏതെങ്കിലും കേസിലെ പ്രതികളെ സംബന്ധിച്ചോ അവർക്ക് ലഭിക്കേണ്ട ശിക്ഷയെ സംബന്ധിച്ചോ എന്തെങ്കിലും പറയാൻ ഞാൻ ആളല്ല. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. അതിനിടയിൽ കയറി അഭിപ്രായം പറയുന്ന ശീലമെനിക്കില്ല. എന്നാൽ അർധരാത്രിയിൽ ജോലി കഴിഞ്ഞുമടങ്ങവേ നിർമാതാവ് ഏർപ്പെടുത്തിയ കാറിനുള്ളിൽ വച്ചു രണ്ടരമണിക്കൂറോളം മാനസികവും ശാരീരികവുമായ പീഡനത്തിനിരയായതായി ഒരു നടി പരാതിപ്പെടുകയും ഞെട്ടലോടെ കേരളം അത് കേൾക്കുകയും ചെയ്തതാണ്.
"അങ്ങനെ ആക്രമിക്കപ്പെട്ടവൾ രണ്ടാംദിവസം ഷൂട്ടിങ്ങിനുപോകുമോ" എന്ന മട്ടിലുള്ള പരിഹാസ പ്രയോഗങ്ങൾ ഇതേക്കുറിച്ചു നടത്തുന്നത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നാണ് എന്റെ നിലപാട്. ശരിയാണെന്നു തോന്നുന്നവർക്ക് ഐക്യപ്പെടാം. അല്ലാത്തവർക്ക് വിയോജിക്കാം. ഇത്തരം സംഭവങ്ങളിൽ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ ന്യായീകരണ വാദവുമായി രംഗത്തുവന്നാൽ അതു ക്രിമിനലുകൾക്കു പ്രോൽസാഹനമാകും. ആരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ ഇത്തരം കമന്റുകൾ ഉണ്ടാകാൻ പാടില്ല എന്ന അഭിപ്രായത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഒരു മനുഷ്യൻ എന്നനിലയിലുള്ള എന്റെ ഉറച്ച ബോധ്യമാണിത്. ഈ സംഭവത്തിൽ ഞാൻ വഹിക്കുന്ന സ്ഥാനവുമായി ബന്ധപ്പെട്ട് എന്തു ചെയ്യാൻ കഴിയുമെന്നു ചില സുഹൃത്തുക്കൾ ചോദിക്കുകയുണ്ടായി. തീർച്ചയായും സാധ്യമായതെല്ലാം ചെയ്യും.