മന്ത്രി തോമസ് ചാണ്ടിയും നിലമ്പൂർ എംഎൽഎ പി.വി.അന്‍വറും അധികാരദുര്‍വിനിയോഗം നടത്തിയെന്ന് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷം ആരോപിച്ചു. കായലും ഭൂമിയും കയ്യേറിയതില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയും ഉപദേശവും ലഭിച്ചിട്ടുണ്ടെന്നും നോട്ടീസ് നല്‍കിയ വി.ടി.ബല്‍റാം ആരോപിച്ചു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍ ഒരുസെന്റ് ഭൂമിയെങ്കിലും കയ്യേറിയെന്ന് തെളിയിച്ചാല്‍ മന്ത്രിപദവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കാമെന്ന് തോമസ് ചാണ്ടി പ്രതികരിച്ചു. റിസോര്‍ട്ടിനരികിലൂടെയുള്ള റോഡ് നിര്‍മിച്ചത് 249 കുടുംബങ്ങളുടെ ആവശ്യപ്രകാരമാണ്. പ്രതിപക്ഷനേതാവും സംഘവും റിസോര്‍ട്ട് സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടു.
ഇതേ നിലപാടാണ് വാട്ടര്‍ തീം പാര്‍ക്കിന്റെ കാര്യത്തില്‍ പി.വി.അന്‍വറും എടുത്തത്. ആര്യാടന്‍ മുഹമ്മദിന്റെ ബെനാമിയാണ് പാര്‍ക്കിനെതിരെ പരാതി നല്‍കിയതെത്തും ക്രമക്കേട് തെളിയിച്ചാല്‍ പാര്‍ക്ക് അടച്ചുപൂട്ടാമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു.
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നു മുഖ്യമന്ത്രി പറഞ്ഞു. റിസോര്‍ട്ടിനായി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ല. പ്ലാസ്റ്റിക് ബോയ് കെട്ടിയത് പോളയും മാലിന്യവും തടയാന്‍ മാത്രമാണ്. പി.വി. അന്‍വറിന്റെ പാര്‍ക്കിന് അനുമതിയിയില്ലെന്ന വാദം തെറ്റാണ്. പ്രതിപക്ഷം നിയമസഭയെ ദുരുപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കയ്യേറ്റങ്ങള്‍ സര്‍ക്കാരോ നിയമസഭാസമിതിയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം നിയമസഭ വിട്ടിറങ്ങി