ബ്ലൂവെയ്ൽ എന്ന കൊലയാളി ഗെയിമിൽ കൗമാരം അകപ്പെടുന്നത് എങ്ങനെ?. ഈ ഓൺലൈൻ ഗെയിമിൽ ഒരിക്കൽ അകപ്പെട്ടുപോയാൽ പിന്നെ തിരികെ മടങ്ങാൻ കഴിയാതെ കുട്ടികള്‍ പാവകളെ പോലെ സഞ്ചരിക്കുന്നത് എന്തുകൊണ്ട്.? മരണം മണത്തിട്ടും കൗമാര മനസുകൾക്ക് ബ്ലൂവെയ്‍ലിനെ എന്തുകൊണ്ട് അകറ്റാനാകുന്നില്ല.?
തുടക്കം റഷ്യയിൽ. മനശാസ്ത്രപഠന വിദ്യാർഥിയായ ഫിലിപ്പ് ബുഡേകിൻ ഗെയിംവികസിപ്പിച്ചെടുത്തു. ഓൺലൈൻ സൈറ്റിലൂടെ പ്രചാരണം. രണ്ടുവർഷത്തിനിടെ ലോകത്താകമാനം പിടിയിലമർന്നത് 130 കൗമാരജീവനുകൾ. ഭൂമിക്ക് ഭാരമായവരെ പരലോകത്തേക്ക് അയക്കുകയാണ് തൻറെ ഗെയിമിലൂടെ ലക്ഷ്യമിടുന്നതെന്നാണ് അറസ്റ്റിലാകുമ്പോൾ ഫിലിപ്പ് ബുഡേകിൻ പറഞ്ഞത്.
ഗെയിമിന്റെ തീവ്രത മനസിലാക്കാതെയാണ് കുട്ടികൾ ഇതിൽ അകപ്പെട്ടു പോകുന്നത്. ഇടയ്ക്കു വച്ച് അവസാനിപ്പിച്ചു പോകാനോ പിന്‍വലിയാനോ സാധിക്കില്ല. ഫോണിലുള്ള സ്വകാര്യ വിവരങ്ങളൾ എല്ലാം ചോർത്തിയ ശേഷമാകും, ഗെയിമിലേക്ക് കുട്ടികളെ വിളിക്കുക. താൽപര്യം പ്രകടിപ്പിക്കാത്തവരെ ഭീഷണിപ്പെടുത്തി കളിയിലേക്ക് എത്തിക്കും. താൽപര്യംകൊണ്ടോ, ഭീഷണിമൂലമോ ആദ്യഘട്ടം പൂർത്തിയാക്കുന്ന കുട്ടികള്‍ക്ക്, ഗെയിംമാസ്റ്റർ പുതിയ ചലഞ്ച് അഥവാ വെല്ലുവിളി നൽകും.
ആദ്യഘട്ടത്തിൽ തന്നെ ചോര പൊട്ടിച്ച് കൈകളിൽ ടാറ്റു വരയ്ക്കൻ ആവശ്യപ്പെടും. രാത്രിയിലും പുലർച്ചയുമാണ് ബ്ലൂവെയ്ല്‍ കളിക്കേണ്ടത്. പിന്നെ, സാഹസികതയും, പ്രേതസിനിമകൾ കാണുന്നതിലുമൊക്കെ കാര്യങ്ങൾ എത്തും. ഇതിൻറെ സെൽഫി ദൃശ്യങ്ങൾ ഗെയിംമാസ്റ്റർക്ക് തെളിവായി അയച്ചുകൊടുക്കണം. രണ്ടാഴ്ച പിന്നിടുമ്പോഴേക്കും കളി കാര്യമാകും.
അപ്പോഴേക്കും കളിക്കുന്നയാൾ ഗെയിമിന്റെ അടിമയാകും. പിന്നീടുള്ള കാര്യങ്ങള്‍ എല്ലാം നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്റർ മാത്രമായിരിക്കും. മാസ്റ്ററുടെ നിർദേശങ്ങൾമാത്രം അതേപടി അനുസരിക്കുന്ന ഒരുപാവയെ പോലെയാകും പിന്നെ ഈ കൗമാരക്കാർ. ഒന്നരമാസം പിന്നിടുമ്പോഴേക്കും ആത്മഹത്യയിലേക്ക് അവർ സ്വയംഅടുക്കും. മാസ്റ്റർ നിർദേശിക്കുന്ന രീതിയിൽ ജീവനൊടുക്കും
മറ്റ് സാധാരണ ഗെയിംപോലെ ഓൺലൈനിലോ, പ്ലേസ്റ്റോറിലോ തപ്പിയാൽ ബ്ലൂവെയ്ലിലെ കണ്ടെത്താനാകില്ലെന്ന് വിദഗ്ദർ പറയുന്നു. അതുകൊണ്ടുതന്നെ ഉറവിടം എവിടെയെന്നോ , സെർവർ പ്രവർത്തിപ്പിക്കുന്നത് എവിടെനിന്നാണെന്നോ അറിയാന്‍ സാധിക്കില്ല. ഇതേകാരണത്താൽ നിരോധനം എന്നത് അപ്രായോഗികം. ഇൻറർനെറ്റ് ധാരാളമായി ഉപയോഗിക്കുന്ന കൗമാരക്കാരിലേക്ക് ബ്ലൂവെയ്ൽ നേരിട്ടെത്തുകയാണ്. അവരുടെ വിവരങ്ങൾ കൃത്യമായി മനസിലാക്കിയശേഷം. പ്രതിരോധം- ജാഗ്രതമാത്രം.