എംഇഎസ് , സിഎസ്ഐ കാരക്കോണം എന്നീ മെഡിക്കൽ കോളജുകളിൽ 50 ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി നൽകണമെന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. പകരം ബോണ്ട് നൽകിയാൽ മതി. അതേസമയം ബാങ്ക് ഗ്യാരന്റി ഇല്ലാതെ വിദ്യാർഥികളെ അഞ്ച് ലക്ഷം രൂപ ഫീസിൽ പഠിപ്പിക്കുമെന്ന് ക്രിസ്ത്യന്‍ മെഡിക്കൽകോളജ് മാനേജ്മെന്റ് അസോസിയേഷൻ അറിയിച്ചു. സർക്കാരുമായി കരാറൊപ്പിട്ട കോളജുകളിൽ 50 ലക്ഷം ബാങ്ക് ഗ്യാരന്റി നൽകണമെന്നതായിരുന്നു പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഉത്തരവ്.
ഇതിൽ 11 ലക്ഷം പലിശരഹിത നിക്ഷേപമായിരിക്കണം. ഈ ഉത്തരവ് ഹൈക്കോടതി സ്്റ്റേചെയ്തു. 44 ലക്ഷം രൂപയുടെ ബോണ്ട് നൽകിയാൽമതിയെന്ന് കോടതി ഉത്തരവ് പറയുന്നു. എം.ഇ.എസ്.കാരക്കോണം എന്നീകോളജുകളിലെ 35 ശതമാനം മാനേജ്മെന്റ് സീറ്റുകളില്‍ ന്യൂനപക്ഷ സമുദായത്തിൽ നിന്ന് മാത്രമെ പ്രവേശനം നടത്താവൂ. സീറ്റ് ഒഴിഞ്ഞു കിടന്നാൽ പ്രവേശന പരീക്ഷാ കമ്മിഷണർ ജനറൽമെറിറ്റിൽ നിന്ന് കുട്ടികളെ ചേർക്കണം. ഇവരുടെ ഫീസ് രണ്ടരലക്ഷമായിരിക്കും.
അതേസമയം ബാങ്ക് ഗ്യാരന്റി, ബോണ്ട്, പലിശ രഹിത ഡിപ്പോസിറ്റ് എന്നിവയൊന്നും ഇല്ലാതെ , അഞ്ച് ലക്ഷം രൂപ ഫീസിൽ അഞ്ച് മെഡിക്കൽ കോളജുകളിൽ കുട്ടികളെ പഠിപ്പിക്കുമെന്ന് ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷൻ വക്താവ് ജോർജ് പോൾ അറിയിച്ചു. സർക്കാരുമായി കാരാറൊപ്പിടാത്ത എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകളിലും 85 ശതമാനം സീറ്റിലും 11 ലക്ഷം ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധിയും നിലവിലുണ്ട്. ഇതോടെ സ്വാശ്രയ മെഡികകകൽ രംഗത്ത് പലതരം ഫീസ് ഘടനയും സീറ്റ് വീഭജനവുമാണ് നിലവിൽ വന്നിരിക്കുന്നത്.