കേരളാബാങ്ക് നിലവിൽവരുമ്പോൾ ജില്ലാസഹകരണ ബാങ്കുകളുടെ അഞ്ഞൂറ് ശാഖകൾപൂട്ടാൻശുപാർശ. ഇതോടെ 5,000 ജീവനക്കാർ അധികമാകുമെന്നാണ് കേരളാബാങ്ക് സംബന്ധിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ഇത് ഉൾപ്പെടെയുള്ള വിവാദ പരാമശങ്ങളുള്ള വിദഗ്ധ സമിതി റിപ്പോർട്ടിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
കേരളാ ബാങ്ക് സംബന്ധിച്ച വിദഗ്ധസമിതി റിപ്പോർട്ടിൽ സഹകരണ ബാങ്കിംങ് രംഗത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ശുപാർശകളാണുള്ളത്. ജില്ലാ ബാങ്കുകളുടെ 800ൽ അധികം ശാഖകളിൽ പകുതിയിലേറെ ശാഖകളും പൂട്ടണമെന്നതാണ് പ്രധാന ശുപാർശ. അതിനാൽ 5 വർഷത്തേക്ക് പുതിയ നിയമനങ്ങൾപാടില്ല. വിരമിക്കലിന് 10 വർഷം അവശേഷിക്കുന്നവർക്ക് വി.ആർ.എസ്.നൽകണം. ജില്ലാബാങ്കുകളുടെ ശാഖകളുടെ ചുമതലകൾ ബാങ്കിംങ് രംഗത്ത് യാതൊരു പരിചയവുമില്ലാത്ത പ്രാഥമികസംഘങ്ങളെ ഏൽപ്പിക്കണമെന്നും വിദഗ്ധസമിതി പറയുന്നു. ഇത് റിസർവ് ബാങ്ക് അംഗീകരിക്കാനിടയില്ല.
യുഡിഎഫിന്റെ നിയന്ത്രണത്തിലായിരുന്ന 13 ജില്ലാബാങ്കുകളെ പിരിച്ചുവിട്ട് , എൽഡിഎഫിന് മുൻതൂക്കമുള്ള പ്രാഥമിക സംഘങ്ങൾക്ക് മുൻഗണന നൽകുന്നത് വെറും രാഷ്ട്രീയ നീക്കമാണെന്നും വിമർശനമുണ്ട്. കേരളാ ബാങ്ക് നിലവിൽവരുന്നത് വരെ ജീവനക്കാർക്ക് ശമ്പള പരിഷ്ക്കരണം പാടില്ലെന്ന ശുപാർശയും വലിയ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. റിപ്പോർട്ടിനെ കുറിച്ച് ഈമാസം ഇരുപതാം തീയതിവരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം