ഉഴവൂർ വിജയന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങാനിരിക്കെ ഒരുവിഭാഗം എൻസിപി നേതാക്കൾ രഹസ്യ യോഗം ചേർന്നു. സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ടി.പി.പീതാംബരന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു യോഗം. ഉഴവൂരിനെതിരെ ഫോണിൽ കൊലവിളി നടത്തിയ നേതാവ് സുൽഫിക്കർ മയൂരിയും പങ്കെടുത്തു.
ഇങ്ങനെ അതിരൂക്ഷ പരാമർശങ്ങളാണ് സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയനെതിരെ പാർട്ടിയിൽ നിന്നു ഒരു വിഭാഗം ഉയർത്തിയത്. ഇതിന്മേൽ പൊലീസ് അന്വേഷണം തുടങ്ങാനിരിക്കെയാണ് നേതാക്കൾ രഹസ്യമായി സംഘടിച്ചത്. മരണത്തിന് മുൻപ് ഉഴവൂർ വിജയൻ നേരിട്ട പീഡനങ്ങൾക്ക് പാർട്ടിക്കാർ തന്നെ പ്രതിക്കൂട്ടിലായിരിക്കെ, പൊലീസിന് മുന്നിലും പൊതു സമൂഹത്തിലും സ്വീകരിക്കേണ്ട നിലപാടുകൾ തീരുമാനിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം. യോഗവിവരം നിഷേധിച്ചെങ്കിലും നിലവിലെ സ്ഥിതി സംസ്ഥാന നേതൃത്വം വിശദീകരിച്ചു.
ഉഴവൂർ വിജയനെതിരെ കൊലവിളി നടത്തിയ നേതാവ് സുൽഫിക്കർ മയൂരി, വിജയനെ നേതൃത്വത്തിൽ നിന്ന് നീക്കാൻ നിരന്തരം ശ്രമിച്ച സംസ്ഥാന ട്രഷറർ മാണി സി കാപ്പൻ, എന്നിവർക്ക് പുറമെ നാലു ജില്ലാ പ്രസിഡന്റുമാരുമാണ് രഹസ്യ യോഗത്തിൽ പങ്കെടുത്തത്. എല്ലാവരും മന്ത്രി തോമസ് ചാണ്ടിയുമായി അടുപ്പം പുലർത്തുന്നവർ. പാർട്ടി അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു യോഗം എന്നത് അതീവ ഗൗരവമായാണ് മറുപക്ഷം കാണുന്നത്. ഈ മാസം 20ന് ചേരുന്ന പാർട്ടി എക്സിക്യൂട്ടീവ് കമ്മറ്റി,, വിജയൻ നേരിട്ട പീഡനങ്ങൾ സജീവമായി ചർച്ച ചെയ്യുമെന്ന് ഉറപ്പായിരിക്കെ അതിനെ നേരിടാനുള്ള വഴികളും രഹസ്യയോഗത്തിന്റെ അജണ്ടയായിരുന്നു.