നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷൻ നടപടികൾ നിഗൂഢമാക്കാൻ ശ്രമം നടക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകർ. കേസിൽ പ്രതിയായ നടൻ ദിലീപിനെ കോടതിയിൽ ഹാജരാക്കാതെ വീഡിയോ കോൺഫറൻസ് വഴി തുടർച്ചയായി റിമാൻഡ് നീട്ടുന്നതു മനുഷ്യാവകാശ ലംഘനമാണെന്നും തടവുകാരുടെ അവകാശങ്ങൾക്കു വേണ്ടി വർഷങ്ങളായി പയ്യന്നൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന മനുഷ്യാവകാശ കൂട്ടായ്മ ആരോപിക്കുന്നു.
പ്രതിയെ നേരിട്ടു കോടതിയിൽ ഹാജരാക്കാതെ പ്രതിബിംബം മാത്രം ഹാജരാക്കുന്ന വീഡിയോ കോൺഫറൻസിങ്ങിനെ രാജ്യാന്തര തലത്തിൽ മനുഷ്യാവകാശ പ്രവർത്തകർ എതിർത്തു വരുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. തുറന്ന കോടതിയിൽ മജിസ്ട്രേറ്റിനോടു സ്വതന്ത്രമായി ആശയവിനിമയം നടത്താനും അധികൃതർക്കെതിരെ പരാതി പറയാനും ബന്ധുക്കളെ കാണാനും അഭിഭാഷകരോടു സംസാരിക്കാനുമുള്ള അവസരമാണു വീഡിയോ കോൺഫറൻസിങ്ങിൽ തടവുകാർക്കു നിഷേധിക്കപ്പെടുന്നത്. വിചാരണത്തടവുകാർക്ക് ഇടയ്ക്കു വല്ലപ്പോഴും പുറം ലോകം കാണാനുള്ള സാഹചര്യവും ഇല്ലാതാവുന്നു.
വീഡിയോ കോൺഫറൻസിങ് ഏതാണ്ടു പൂർണമായും ജയിൽ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായതിനാൽ കസ്റ്റഡിക്കാര്യത്തിൽ ജുഡീഷ്യറിയുടെ മേൽനോട്ടവും മേലധികാരവും പരിമിതപ്പെടുത്തപ്പെടുകയും ചെയ്യുന്നു. വീഡിയോ കോൺഫറൻസിൽ പറയുന്ന മൊഴികൾ സ്വന്തം ഇഷ്ടപ്രകാരമാണോ ആരുടെയെങ്കിലും സമ്മർദ പ്രകാരമാണോ നൽകുന്നതെന്നു പോലും തിരിച്ചറിയാനാവില്ല. ജയിൽ കെട്ടിടത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ മുൻപിലിരുന്നു മൊഴി നൽകുമ്പോൾ ഭയം കൂടാതെ പരാതികൾ ബോധിപ്പിക്കാൻ കഴിയില്ലെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യാവകാശ കൂട്ടായ്മ യോഗത്തിൽ ജോർജ് അധ്യക്ഷത വഹിച്ചു. കെ.രാജ്മോഹൻ, പി.ഗിരീഷ്, എം.വി.വിദ്യാധരൻ, സി.പി.പ്രസൂൺ, വി.വി.ഡിജോയ്, പി.യു.മീര, അനീഷ് പ്രഭാകർ, എം.അജിത്, കെ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഹർത്താലുകൾ, അക്രമരാഷ്ട്രീയം, വധശിക്ഷ തുടങ്ങിയവയ്ക്കെതിരെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനയാണു പയ്യന്നൂരിലെ മനുഷ്യാവകാശ കൂട്ടായ്മ. എഡിബി നിർദേശ പ്രകാരം ജയിൽ നവീകരണ പദ്ധതിയുടെ പേരിൽ 2007-ൽ അന്നത്തെ എൽഡിഎഫ് സർക്കാരാണു കസ്റ്റഡി നിയമം ഭേദഗതി ചെയ്തു വീഡിയോ കോൺഫറൻസിങ് നിയമവിധേയമാക്കിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ, ദിലീപിനെ നേരിട്ടു ഹാജരാക്കുമ്പോഴുണ്ടാവുന്ന സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്തു വീഡിയോ കോൺഫറൻസിങ്ങിനു പൊലീസ് അനുമതി തേടുകയായിരുന്നു.
അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. ജൂലൈ 25നും ഓഗസ്റ്റ് എട്ടിനും ദിലീപിനെ വീഡിയോ കോൺഫറൻസ് വഴിയാണു ഹാജരാക്കിയത്. നിലവിലെ ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുന്ന ഓഗസ്റ്റ് 22നാണ് ഇനി ഹാജരാക്കേണ്ടത്.