ജാമ്യാപേക്ഷയിലെ ദിലീപിന്റെ വാദങ്ങൾ ഖണ്ഡിച്ച് ഹൈക്കോടതിയിൽ പൊലീസ് സത്യവാങ്മൂലം നൽകും. പൾസർ സുനിക്ക് വേണ്ടിയുള്ള വിഷ്ണുവിന്റെ ഫോൺവിളി വന്ന് 25 ദിവസങ്ങൾക്ക് ശേഷമാണ് ദിലീപ് പരാതിനൽകിയതെന്നാണ് പൊലീസ് നിലപാട്. ഡിജിപിക്ക് വാട്ട്്സ് ആപ്പായി നൽകിയ വിവരങ്ങൾ പരാതിയായി പരിഗണിക്കാനാകില്ലെന്നും നിലപാടെടുക്കും.
നടി ആക്രമിക്കപ്പെടുന്നതിന് മുമ്പ് ദിലീപ് പൾസർ സുനിയുമായി നടത്തിയെന്ന് പറയുന്ന കൂടിക്കാഴ്ചയും ഫോൺ വിളിയും ജയിലിൽ നിന്നുമുള്ള കത്തുമെല്ലാം മുൻനിർത്തി ജാമ്യാപക്ഷയിൽ നിരത്തിയിട്ടുള്ള ഒരോ വാദങ്ങളും ഖണ്ഡിച്ചായിരിക്കും പൊലീസിന്റെ സത്യവാങ്മൂലം. പൾസർ സുനിക്ക് വേണ്ടി സഹതടവുകാരനായിരുന്ന വിഷ്ണു നാദിർഷയെ വിളിക്കുന്നത് കഴിഞ്ഞ മാർച്ച് 28നാണ്. ഇക്കാര്യംഅന്നു തന്നെ വാട്ട്്സ് ആപ്പ് വഴി പരാതിയയായി ദിലീപ് ഡിജിപിയെ അറിയിച്ചെന്നാണ് ജാമ്യാപേക്ഷയിലെ വാദം.ഇക്കാര്യം എന്തായാലും പൊലീസ് അംഗീകിരക്കില്ല. ദിലീപിന്റെ രേഖാമുലമുള്ള പരാതി ലഭിക്കുന്നത് ഏപ്രിൽ 22ന് മാത്രമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല. ഡിജിപിയെ വിവരം അറിയിക്കുന്നതിന് മുമ്പുതന്നെ ദിലീപിനെ സംശയിച്ചിരുന്നെന്ന് സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കി കോടതിയെ ബോധ്യപ്പെടുത്തും. കൃത്യമായ മറുപടി കോടതിയിൽ നൽകുമെന്ന് ഡിജിപി ലോകനാഥ് ബഹ്റയും വ്യക്തമാക്കി
ഗൂഢാലോചനയിൽ സാഹചര്യത്തെളിവുകൾ പ്രധാനമാണെന്ന് നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കോടതിതന്നെ വ്യക്തമാക്കിയരുന്നു. 2013നും 2017നുമിടയ്ക്ക് ദിലീപും പൾസർ സുനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും അത് തെളിയിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട് ഫോൺകോൾ രേഖകളും കൈവശമുണ്ട്. ഇതും കോടതി മുമ്പാകെ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്