കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ ഖോരക്പൂരില്‍ ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറുകളെത്തി. ജീവശ്വാസം കിട്ടാതെ ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഇന്നലെയാണ് മുപ്പതു കുഞ്ഞുങ്ങള്‍ മരിച്ചത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് അപകടം സംഭവിച്ചത്. ഭീമമായ തുക കുടിശ്ശികയുള്ളതിനാല്‍ ഒാക്സിജന്‍ നല്‍കുന്ന കമ്പനി വിതരണം നിര്‍ത്തുകയായിരുന്നു. അപകടത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
തലച്ചോറിനുണ്ടാകുന്ന അണുബാധയെതുടര്‍ന്ന് നൂറോളം കുട്ടികളെ കഴിഞ്ഞ ദിവസങ്ങളിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ അന്‍പത്തിഅഞ്ച് കുഞ്ഞുങ്ങളെ വെന്‍ഡിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോടെയാണ് മെഡിക്കല്‍ കോളേജിലേക്കുള്ള ഒാക്സിജന്‍ വിതരണം ആദ്യം തടസപ്പെട്ടത്. വെന്‍ഡിലേറ്ററില്‍ ഉണ്ടായിരുന്ന ഇരുപത് കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചു. തുടര്‍ന്ന് ഒാക്സിജന്‍ വിതരണം ഭാഗികമായി പുനസ്ഥാപിച്ചെങ്കിലും പത്തുമണിക്കൂറിന് ശേഷം വീണ്ടും തടസപ്പെട്ടു. തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച പത്തുകുഞ്ഞുങ്ങള്‍ കൂടി ശ്വാസം കിട്ടാതെ മരിച്ചു. മരണസഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റത്തേല പറഞ്ഞു.
ആശുപത്രിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ,അപകടം സംഭവിച്ച ബാബാ രാഘവ് ദാസ് മെഡിക്കല്‍ കൊളേജില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 66 ലക്ഷം രൂപയാണ് കുടിശ്ശികയായി ആശുപത്രി അധികൃതര്‍ ഒാക്സിജന്‍ വിതരണകമ്പനിയ്ക്ക് നല്‍കാനുള്ളത്. അപകടത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.