അടിയന്തര ചികിൽസാ പദ്ധതിക്ക് കേന്ദ്രീകൃത സംവിധാനമൊരുക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സ്വകാര്യ - സർക്കാർ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് പദ്ധതി നടപ്പാക്കണം. വിവിധ വകുപ്പുകളെ യോജിപ്പിച്ച് രൂപരേഖ തയാറാക്കി സർക്കാരിനു സമർപ്പിക്കും.
മുരുകന്റെ ദാരുണമരണത്തേത്തുടർന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഇടപെടൽ. വിദഗ്ധ ഡോക്ടർമാരെ കൂടാതെ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും ഐ എം എ നിർദേശങ്ങൾ സ്വീകരിച്ചു. സ്വകാര്യ സർക്കാർ ആശുപത്രികളെ ബന്ധിപ്പിച്ച് ആധുനിക സൗകര്യങ്ങളോടെ കേന്ദ്രീകൃത ട്രോമാകെയർ ശൃംഖല സ്ഥാപിക്കുകയാണ് ഐ എം എയുടെ ലക്ഷ്യം. രൂപരേഖ തയാറാക്കി സർക്കാരിനു കൈമാറും.
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന നിർദേശവും ഐ എം എ മുന്നോട്ടുവയ്ക്കും.` പൊലീസ്, ആംബുലൻസ് ഡ്രൈവർമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർക്ക് സൗജന്യമായി വിദഗ്ധ പരിശീലനം നല്കുന്നതിനുള്ള സന്നദ്ധതയും ഐ എം എ സർക്കാരിനെ അറിയിക്കും.