രാവിലെ മുതൽ തുടങ്ങിയ അനിശ്ചിത്വത്തിന് അവസാനമായി. എട്ടുദിവസം മുൻപ് കല്ലടിക്കോട് വനമേഖലയിൽ നിന്നു നാട്ടിൽ ഇറങ്ങിയ മൂന്നുകൊമ്പന്മാർ മുണ്ടൂരിലെ ദേശീയ പാത മുറിച്ചുകടന്ന് വീണ്ടും കാടുകയറി.
പുലർച്ചെ മുണ്ടാരിലെത്തിയ ആനക്കൂട്ടത്തെ വനത്തിൽ കയറ്റാൻ പലപ്പോഴായി നടത്തിയ ശ്രമങ്ങൾ തടസപ്പെടുകയായിരുന്നു. റോഡ് മുറിച്ചുകടക്കാൻ തുടങ്ങിയ ഉടനെ ഉണ്ടായ ബഹളത്തെ തുടർന്ന് ആനകൾ തിരിച്ചു നടന്നു.
ആനയ്ക്കു ശാന്തമായ വഴിയൊരുക്കാൻ നാലുമണിമുതൽ ഹൈവേയിലെ ഗതാഗതം തിരിച്ചുവിട്ടു. കലക്ടർ,എസ്പി ,സിസിഎഫുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. നാലു കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചിരുന്നു.