അതിരപ്പള്ളി ജലവൈദ്യുതപദ്ധതി ഏകപക്ഷീയമായി നടപ്പാക്കാൻ സർക്കാരിന് സാധിക്കില്ലെന്ന് വി.എസ്.അച്യുതാനന്ദൻ. പദ്ധതി നടപ്പാക്കാൻ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ല. പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് വൈദ്യുതിമന്ത്രി എം.എം.മണി നിയമസഭയെ അറിയിച്ചതിന് പിന്നാലെയാണ് വി.എസ്. തന്റെ എതിർപ്പ് വീണ്ടും പരസ്യമാക്കിയത്.
ഏകപക്ഷീയമായി അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ സർക്കാരിന് സാധിക്കില്ലെന്ന് ഭരണപരിഷ്കാരകമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. എൽഡിഎഫ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല. സമവായത്തിലൂടെ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ എന്ന് വൈദ്യുതി മന്ത്രി നിയമസഭയെ അറിയിച്ചതാണ്. എൽ.ഡി.എഫിലെ ഘടകക്ഷികളും പദ്ധതിക്കനുകൂലമായ നിലപാട് എടുത്തിട്ടില്ലെന്നാണ് മനസിലാക്കുന്നത്. ഈ സഹചര്യത്തിൽ പദ്ധതി ആരംഭിച്ചു എന്ന മട്ടിൽ പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണം. അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും വി.എസ്. പറഞ്ഞു. പ്രതിപക്ഷത്തെയാണ് വാർത്താക്കുറിപ്പിൽ അഭിസംബോധന ചെയ്യുന്നതെങ്കിലും പദ്ധതിക്കുള്ള പാരിസ്ഥിതികാനുമതി നഷ്ടപ്പെടാതിരിക്കാൻ സർക്കാർ നടത്തിയ നീക്കത്തിലുള്ള അതൃപ്തി തന്നെയാണ് വി.എസ്. പ്രകടമാക്കിയിരിക്കുന്നത്. പാരിസ്ഥിതികാനുമതിയുെട കാലാവധി അവസാനിക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു കെ.എസ്.ഇ.ബി വനാതിർത്തിയോട് ചേർന്ന് ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. പ്രതിപക്ഷവും പരിസ്ഥിതിസംഘടനകളും ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.