വിലക്ക് നീക്കിയതിനെതിരെ അപ്പീല്‍ നല്‍കാനുള്ള ബിസിസിഐ തീരുമാനത്തിനെതിരെ ശ്രീശാന്ത്. ബിസിസിഐ ദൈവത്തിനു മുകളിലല്ലെന്ന് എസ്.ശ്രീശാന്ത് പറഞ്ഞു. ജീവനോപാധിയാണ് തിരികെ ചോദിക്കുന്നത്, ആരോടും യാചിക്കാനില്ല. നിരപരാധിത്വം പലകുറി തെളിയിച്ചിട്ടും അനീതി തുടരുകയാണെന്ന് ശ്രീശാന്ത് അറിയിച്ചു.
ഐപിഎൽ ഒത്തുകളി വിവാദത്തെത്തുടർന്നു മലയാളി ബോളർ എസ്.ശ്രീശാന്തിന് ഏർപ്പെടുത്തിയ വിലക്കു നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) നീക്കം. കേരള ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നു ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി.
അപ്പീൽ നൽകരുതെന്ന വൈസ് പ്രസിഡന്റ് ടി.സി.മാത്യു ഉൾപ്പെടെയുള്ളവരുടെ നിലപാടുകൾക്കു വിരുദ്ധമാണിത്. സിംഗിൾ ജഡ്ജിയുടെ ഉത്തരവു വിശദമായി പഠിച്ചശേഷമാണു ബിസിസിഐയുടെ തീരുമാനമെന്ന് അറിയുന്നു. എന്നാൽ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഐപിഎൽ 2013 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ കളിയിൽ ഒത്തുകളി ആരോപിച്ചാണു ഡൽഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണു ബിസിസിഐ അച്ചടക്ക നടപടി സ്വീകരിച്ചത്. വാതുവയ്പിൽ ശ്രീശാന്തിനെ ബന്ധിപ്പിക്കാൻ തെളിവില്ലെന്നു വിലയിരുത്തിയാണു കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം ആജീവനാന്ത വിലക്കും ശിക്ഷാനടപടിയും റദ്ദാക്കി ഉത്തരവിട്ടത്.