മെഡിക്കൽ കോളജ് കോഴ സംബന്ധിച്ച പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചോർത്തിയതിനു ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷിനെതിരായ
അച്ചടക്ക നടപടിയിൽ മുരളീധരപക്ഷത്തിന് അതൃപ്തി. രാജേഷിനോടു വിശദീകരണം തേടാതെ തിടുക്കത്തില്‍ നടപടി എടുത്തെന്നാണ് മുരളീധര വിഭാഗത്തിന്റെ വിലയിരുത്തല്‍. സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി ഒഴിവാക്കാമായിരുന്നു. അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും നേതാക്കൾ പറഞ്ഞു.
കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നു സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് രാജേഷിനെ സംഘടനാ ചുമതലകളിൽ നിന്നു നീക്കിയത്. കൂടുതൽ മെഡിക്കൽ സീറ്റുകൾ വാദ്ഗാനം ചെയ്തു വർക്കല എസ്ആർ കോളജ് ഉടമ ആർ.ഷാജിയിൽ നിന്നു കോടികൾ കോഴ വാങ്ങിയെന്ന പരാതി ശരിവയ്ക്കുന്ന പാർട്ടി അന്വേഷണ സമിതിയുടെ റിപ്പോർട്ട് ചോർത്തിയതാണു രാജേഷിനെതിരായ നടപടിക്കാധാരം.
സമിതി അംഗമായ എ.കെ.നസീറിൽ നിന്നു റിപ്പോർട്ട് ചോർന്നെന്നാണു സംശയിച്ചിരുന്നത്. നസീറിന്റെ ഇ-മെയിലിൽ നിന്ന് അദ്ദേഹത്തിന്റെ ആലുവയിലുള്ള ഹോട്ടലിന്റെ ഇ-മെയിൽ വിലാസത്തിലേക്കു റിപ്പോർട്ട് അയച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഹോട്ടലിൽ നിന്നു റിപ്പോർട്ടിന്റെ പകർപ്പ് ശേഖരിച്ചു രാജേഷ് പുറത്തു വിട്ടെന്നാണു പുതിയ കണ്ടെത്തൽ. സംശയിക്കുന്നവരുടെ ടെലിഫോൺ കോളുകൾകൂടി പരിശോധിച്ച ശേഷമാണു നടപടി.
റിപ്പോർട്ടിലെ എം.ടി.രമേശിന്റെ പേര് പുറത്തെത്തിക്കുകയായിരുന്നു ചോർത്തലിനു പിന്നിലെ ഉദ്ദേശ്യമെന്നും അന്വേഷണത്തിൽ വിലയിരുത്തി. ജൂലൈ 22നു ചേർന്ന സംസ്ഥാന ഭാരവാഹിയോഗം എം.ടി.രമേശിനു ക്ലീൻചിറ്റ് നൽകിയിരുന്നു. എന്നാൽ, തനിക്കെതിരെ ഗൂഢാലോചന നടത്തിയവർക്കെതിരെ നടപടി വേണമെന്നു രമേശ് യോഗത്തിൽ ആവശ്യപ്പെട്ടു.