കൊച്ചി ∙ മോഹൻലാലിന് ആദരമായി മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ‘വേഷങ്ങൾ’ എന്ന സമ്പൂർണ മോഹൻലാൽ ആപ് പ്രകാശനം ചെയ്തു. ചലച്ചിത്രകാരൻ ഷാജി എൻ. കരുണിനു നൽകി ആർട്ടിസ്റ്റ് നമ്പൂതിരിയാണ് ആപ് പുറത്തിറക്കിയത്.
സംവിധായകരായ തമ്പി കണ്ണന്താനം, സിബി മലയിൽ, സത്യൻ അന്തിക്കാട്, ബി. ഉണ്ണികൃഷ്ണൻ, ടി.കെ. രാജീവ് കുമാർ, റോഷൻ ആൻഡ്രൂസ്, മഹേഷ് നാരായണൻ, ജൂഡ് ആന്തണി ജോസഫ്, നാടക സംവിധായകൻ പ്രശാന്ത് നാരായണൻ, തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കർ, എഴുത്തുകാരൻ എസ്. സുരേഷ് ബാബു, നടന്മാരായ സിദ്ദിഖ്, ആസിഫ് അലി, നടി എസ്തർ അനിൽ തുടങ്ങിയവർ മോഹൻലാലുമൊത്തുള്ള അനുഭവങ്ങൾ പങ്കു വച്ചു. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ലൈവ് കാരിക്കേച്ചർ ഷോയും ഉണ്ടായിരുന്നു.
ബിസ്മി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അജ്മൽ വി.എ., മനോരമ ഓൺലൈൻ ചീഫ് കണ്ടന്റ് കോഓർഡിനേറ്റർ സന്തോഷ് ജോർജ് ജേക്കബ്, മൈൻഡ് വേ ഡിസൈൻ പ്രൈവറ്റ് ലിമിറ്റഡ് മേധാവി അനൂപ് രാമകൃഷ്ണൻ, രാജശ്രീ മോട്ടോഴ്സ് ഡയറക്ടർമാരായ എസ്. ശിവകുമാർ, എസ്. കൃഷ്ണകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മോഹൻലാൽ എന്ന നടന്റെ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പുത്തൻ അനുഭവമാകും 'വേഷങ്ങൾ'. മോഹൻലാൽ തന്നെ നേരിട്ട് ആപിലെത്തി വിശേഷം പങ്കിടുന്നുവെന്നതാണ് മുഖ്യ സവിശേഷത. അദ്ദേഹം തന്നെ സിനിമാ വിശേഷങ്ങൾ പങ്കിടുന്ന വിഡിയോ- ഓഡിയോ ക്ലിപുകൾ, മോഹൻലാൽ ചിത്രങ്ങളിലെ മാസ് ഡയലോഗുകൾ (ടെക്സ്റ്റ് സഹിതം), സിനിമാ ക്ലിപുകൾ, ടെസ്റ്റിമോണിയലുകൾ, പ്രധാന കഥാപാത്രങ്ങളുടെ കാരിക്കേച്ചറുകൾ, കാരിക്കേച്ചറുകൾക്കു പശ്ചാത്തലമായി ആ കഥാപാത്രത്തെക്കുറിച്ച് മോഹൻലാലിന്റെ ശബ്ദത്തിൽ തന്നെ വിശദീകരണം, വർഷാടിസ്ഥാനത്തിൽ ലാൽ സിനിമകളുടെ പട്ടിക, പ്രധാന കഥാപാത്രങ്ങളെ ഉപയോഗിച്ചുള്ള വിഡിയോ പ്രൊമോകൾ തുടങ്ങിയവ ആപ്പിലുണ്ട്.
ബോയിങ് ബോയിങ്, ഉണ്ണികളെ ഒരു കഥ പറയാം പോലുള്ള പഴയ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പുതിയ പശ്ചാത്തലത്തിലുള്ള പുനരാവിഷ്കരണവും ആപിനെ ശ്രദ്ധേയമാക്കുന്നു. യശശ്ശരീരരായ കാവാലം നാരായണപ്പണിക്കർ, ഭരത് ഗോപി, ശശികുമാർ അടക്കമുള്ള പ്രമുഖർ ലാലിനെപ്പറ്റി സംസാരിക്കുന്ന ടെസ്റ്റിമോണിയലുകളാണ് മറ്റൊരു ഘടകം.
മോഹൻലാലുമായി നേരിട്ടു സംവദിക്കാനും അവസരമുണ്ടെന്നുള്ളതാണ് ആപിന്റെ മറ്റൊരു മുഖ്യ സവിശേഷത. ആർക്കുവേണമെങ്കിലും ആപിന്റെ ചാറ്റിൽ മോഹൻലാലിന് നേരിട്ട് സന്ദേശമയയ്ക്കാം. അദ്ദേഹം മറുപടി നൽകും. മോഹൻലാലുമായി ലൈവ് ചാറ്റിനുള്ള സൗകര്യവും ആപിലുണ്ടാകും. മനോരമ ഓൺലൈനും മൈൻഡ് വേയും സംയുക്തമായാണ് ആപ് നിർമിച്ചിരിക്കുന്നത്.